milma

തിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന സൗജന്യ കിറ്റിൽ മിൽമ നെയ്യും പാൽപ്പൊടിയും ഉൾപ്പെടുത്തണമെന്ന് മിൽമ സർക്കാരിന് ശുപാർശ നൽകി. 100 ഗ്രാം നെയ്യും 200 ഗ്രാം പാൽപ്പൊടിയും വീതം നൽകുന്നതിന് അധികമായി സംഭരിക്കുന്ന പാൽ ഉപയോഗപ്പെടുത്താനാണ് മിൽമയുടെ പദ്ധതി.
മലബാർ മേഖലാ യൂണിയനിൽ ശരാശരി ഒരു ദിവസം ഒന്നേകാൽ ലക്ഷത്തിലധികം ലിറ്റർ പാൽ അധികമായും എറണാകുളം മേഖലയിൽ വിതരണത്തിനാവശ്യമായ മുഴുവൻ പാലും സംഭരിക്കുന്നുണ്ട്. തിരുവനന്തപുരത്തെ സംഭരണത്തിന്റെ കുറവ് മലബാർ മേഖലയിൽ നിന്ന് നികത്തുന്നുണ്ടെങ്കിലും അധികമായി സംഭരിക്കുന്ന മുഴുവൻ പാലും വിതരണം ചെയ്യാൻ സാധിക്കുന്നില്ല. ഈ പ്രതിസന്ധി പരിഹരിക്കാനാണ് സർക്കാരിന് ശുപാർശ നൽകിയതെന്ന് മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ പറഞ്ഞു. മിൽമ ടെട്രാപാക്ക് പാൽ വിതരണത്തിന് തീരുമാനിച്ചിട്ടുണ്ട്. തുടക്കത്തിൽ കസ്റ്റം പാക്ക് വഴിയാണിത്.

അങ്കണവാടികളിൽ

പാൽ വിതരണം

ആരോഗ്യ പരിരക്ഷ പദ്ധതി വഴി അങ്കണവാടികളിലേക്ക് മിൽമ പാൽ നൽകും. 90 ദിവസം വരെ കേടുകൂടാതെ ഇരിക്കുന്ന രീതിയിലാണ് ഈ പാൽ തയ്യാറാക്കുന്നത്. മലബാറിൽ ആരംഭിച്ച പദ്ധതി എറണാകുളം ജില്ല വരെ എത്തി. മിൽമയുടെ ശൃംഖല വഴിയുള്ള. പാൽവിതരണം സംസ്ഥാന വ്യാപകമാക്കും.