ചിറയിൻകീഴ്: ഒരു നാടിന്റെ ആഗ്രഹ സഫലീകരണമായ പെരുങ്ങുഴി റെയിൽവേ ഗേറ്റിൽ സിഗ്നൽ സിസ്റ്റം വേണമെന്ന ആവശ്യം അധികൃതരുടെ കനിവ് തേടി കിടക്കാൻ തുടങ്ങിയിട്ട് നാളേറെയായി. തിരുവനന്തപുരം - കൊല്ലം പാതയിൽ മറ്റ് പല റെയിൽവേ ഗേറ്റുകൾക്കും ഈ ആവശ്യം അംഗീകരിക്കപ്പെടുമ്പോഴും പെരുങ്ങുഴി മാത്രം അവഗണിക്കപ്പെടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി നിവേദനങ്ങളും പരാതികളും റെയിൽവേ അധികൃതർക്ക് ലഭിച്ചെങ്കിലും അധികൃതരുടെ അവഗണന മനോഭാവം കാരണം ഒന്നും വെളിച്ചം കണ്ടില്ല.
കൊവിഡിന് മുമ്പ് വരെ ദിനം പ്രതി തൊണ്ണൂറോളം പ്രാവശ്യമാണ് ഇവിടെ ട്രെയിനുകൾക്കായി ഗേറ്റടയ്ക്കുന്നത്. ഏറ്റവും കൂടുതൽ ട്രെയിനുകളുള്ള രാവിലെയും വൈകിട്ടുമാണ് ഗേറ്റടപ്പ് കൂടുതൽ രൂക്ഷം.
ആറാട്ട് കടവ് - കുഴിയം - അഴൂർ റോഡ് യാഥാർത്ഥ്യമാകുന്നതോടെ ഇതു വഴിയുള്ള വാഹന യാത്രക്കാരുടെ നിര ഇനിയും ഉയരും. ഇപ്പോൾ തന്നെ ഗേറ്റ് അടക്കുമ്പോൾ ഗേറ്റിന് ഇരുവശവും വാഹനങ്ങളുടെ നീണ്ട നിര കാണാം. ഇന്നാട്ടിലെ ജനങ്ങളുടെ ദുരിതവും കഷ്ടപ്പാടും മനസിലാക്കി അടിയന്തരമായി ഇവിടെ സിഗ്നൽ സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.