തിരുവനന്തപുരം: കേരളത്തിലേക്ക് പക്ഷിപ്പനി എത്തിയത് ദേശാടനപക്ഷികളിലൂടെയാണെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ആലപ്പുഴയിൽ 37,654ഉം കോട്ടയത്ത് 7,229ഉം പക്ഷികളെ കൊന്നു. പക്ഷികളെ കൊല്ലുന്നത് നാളെ രാവിലെ അവസാനിപ്പിക്കും. ഇതുവരെ താറാവുകളെ മാത്രമാണ് കൊന്നത്. രോഗബാധിത പ്രദേശത്തുള്ള മറ്റ് വളർത്തു പക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം. പക്ഷിപ്പനി പ്രതിരോധത്തിന് 19 ദ്രുതപ്രതികരണ സംഘങ്ങളെ നിയോഗിക്കും.
പക്ഷിപ്പനിക്ക് കാരണമായ എച്ച് 5 എൻ 8 വൈറസ് മനുഷ്യരിലേക്ക് പകരില്ല. എന്നാൽ ജനിതകമാറ്റം സംഭവിക്കാം. 10 ദിവസത്തേക്ക് ജാഗ്രത തുടരും. രോഗം സ്ഥിരീകരിച്ച മേഖലകളിൽ പക്ഷി, ഇറച്ചി , മുട്ട എന്നിവയുടെ വില്പനയ്ക്കുള്ള നിരോധനം തുടരുമെന്നും മന്ത്രി പറഞ്ഞു.