തിരുവനന്തപുരം: വെങ്ങാനൂർ അമരിവിളയിൽ ഹോട്ടൽ അടിച്ചുതകർത്ത് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികൾ അറസ്റ്റിൽ. വെങ്ങാനൂർ നെല്ലിവിള സ്വദേശി രഞ്ജു വി.ജയൻ (32), കോവളം കണ്ണംകോട് സ്വദേശി അനിക്കുട്ടൻ (21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 31ന് ഉച്ചയ്ക്കാണ് അഞ്ചംഗ സംഘം ഹോട്ടലിൽ അതിക്രമിച്ച് കയറി ഇലക്ട്രിക്കൽ ഉപകരണങ്ങളും ഫർണിച്ചറുകളും നശിപ്പിച്ചത്. തടയാൻ ശ്രമിച്ച ജീവനക്കാരനെ മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ സംഘത്തിലെ ഒന്നും രണ്ടും പ്രതികളാണ് പിടിയിലായത്. പ്രദേശത്ത് നിരന്തരമായി സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണിവർ. ഹോട്ടലിൽ നിന്ന് വാങ്ങിയ കറിക്ക് രുചി കുറവാണെന്ന് പറഞ്ഞ് ഇവർ ഹോട്ടൽ ജീവനക്കാരുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്നായിരുന്നു ആക്രമണം.
ഈ കേസിലെ മൂന്നാം പ്രതിയായ സൂരജിനെ (19) കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മറ്റ് രണ്ട് പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. ദിവ്യ വി. ഗോപിനാഥ് അറിയിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ കുമാർ, എസ്.ഐമാരായ എസ്.എസ്. സജി, വിഷ്ണു സജീവ്, എസ്.സി.പി.ഒ സജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.