ഇരിക്കൂർ: 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെ ' ന്ന് ഒരു ചൊല്ലുണ്ട് മലയാളത്തിൽ. ഇരിക്കൂർ പാലത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും അധികൃതരുടെ മനോഭാവവും കണ്ടാൽ ഇത് ഇവരെയൊക്കെ ഉദ്ദേശിച്ചാണെന്നേ തോന്നൂ. 47 വർഷം മുൻപ് പണിത പാലത്തിലൂടെ ഒരു ഓട്ടോറിക്ഷ കടന്നുപോയാൽ പോലും കുലുക്കമാണ്. ഇത്രയും കാലത്തിനിടെ അറ്റകുറ്റപ്പണി പോലും നടത്താത്ത പാലം ഏത് നിമിഷവും തകർന്ന് വീണേക്കും എന്നാണ് നാട്ടുകാരുടെ ആശങ്ക.
12 തൂണുകളിലായി 800 മീറ്റർ നീളമുള്ള പാലത്തിന്റെ മുകളിൽ നിറയെ കുഴികളാണ്. പില്ലറുകളെല്ലാം ദ്രവിച്ചു. കൈവരികളുടെ അവസ്ഥയും ദയനീയമാണ്. മന്ത്രി ഇ.പി. ജയരാജൻ മൂന്ന് തവണ സന്ദർശിച്ച് അപകടാവസ്ഥ മനസിലാക്കി. പക്ഷെ, എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് മാത്രം.
അറ്റകുറ്റപ്പണി നടത്തി പണം പാഴാക്കാതെ സമാന്തരമായി പാലം പണിയുകയാണ് ഏക പോംവഴി. ഈ ആവശ്യം ഉന്നയിച്ച് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തിനും നിവേദനങ്ങൾക്കും കൈയ്യും കണക്കുമില്ല. ഇരിക്കൂർ, ഇരിട്ടി, ശ്രീകണ്ഠാപുരം, കണ്ണൂർ, തലശ്ശേരി തുടങ്ങിയ ഭാഗങ്ങളിലേക്ക് എത്തണമെങ്കിൽ പ്രധാന മാർഗ്ഗമാണ് ഇരിക്കൂർ പാലം. ഊരത്തൂർ, കല്യാട് ഭാഗങ്ങളിലെ ചെങ്കൽ പണകളിലേക്ക് പാലം വഴി പ്രതിദിനം ലോറികൾ മൂവായിരത്തോളം ട്രിപ്പടിക്കുന്നുണ്ട്. നൂറിലധികം ബസുകളും പാലം വഴി സർവീസ് നടത്തുന്നുണ്ട്. മാത്രമല്ല, ബംഗലൂരു, മൈസുർ എന്നിവിടങ്ങളിലേക്ക് പാലം വഴി എളുപ്പത്തിൽ എത്താനാകും.
പാലത്തിന്റെ അറ്റകുറ്റ പണികൾ നടത്തണം എന്നാവശ്യപ്പെട്ട് എസ്.വൈ.എസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിവേദനം നൽകിയിരുന്നു. നടപടി ഉണ്ടാകുന്നില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എസ്.വൈ.എസ്. ഇരിക്കൂർ ഏരിയാ സെക്രട്ടറി അബ്ദുൾനാസർ ഇരിക്കൂർ പറഞ്ഞു.
പാലത്തിൽ കുഴി അടച്ചതുകൊണ്ടോ, ടാർ ചെയ്തതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമാകില്ല. പകരം പുതിയ പാലം നിർമ്മിക്കുക തന്നെ വേണം. ഓൾ ഇന്ത്യ യൂത്ത് കൗൺസിന്റെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് മുന്നിൽ ധർണയും കളക്ടേറ്റിലേക്ക് മാർച്ചും നടത്തിയിരുന്നു. സർക്കാരിന്റെ അനങ്ങാപ്പാറ നയത്തിൽ പ്രതിഷേധിച്ച് സമരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാറ്റും-
ആർ.പി. ഷെഫീക് (ഓൾ ഇന്ത്യ യൂത്ത് കൗൺസിൽ അഖിലേന്ത്യ പ്രസിഡന്റ്)