തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡിക്കൊലയിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായിരുന്ന കെ.ബി.വേണുഗോപാൽ അടക്കമുള്ള ഉന്നത പൊലീസുദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും.
എസ്.പിക്കും ഡിവൈ.എസ്.പിമാരായ പി.പി.ഷംസിനും അബ്ദുൾ സലാമിനും നുണപരിശോധന നടത്തിയ സി.ബി.ഐ, അന്വേഷണത്തിന്റെ നിർണായകഘട്ടത്തിലാണ്. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറും ജയിൽ ഉദ്യോഗസ്ഥരും റിമാൻഡ് ചെയ്ത മജിസ്ട്രേറ്റുമടക്കം സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയിലുണ്ട്.
ഇടുക്കിയിലെ ഹരിതാ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് പിടികൂടിയ രാജ്കുമാറിനെ അറസ്റ്റ് രേഖപ്പെടുത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യാതെ നെടുങ്കണ്ടം സ്റ്റേഷനിൽ കസ്റ്റഡിയിൽ വച്ച് ഉരുട്ടലടക്കം പ്രാകൃതവും ക്രൂരവുമായ മൂന്നാംമുറയ്ക്ക് വിധേയനാക്കുകയായിരുന്നു. കസ്റ്റഡി താൻ അറിഞ്ഞില്ലെന്ന് വേണുഗോപാൽ മൊഴിനൽകിയപ്പോൾ, രാജ്കുമാറിനെയും രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത വിവരം എസ്.പിയെ നേരിട്ട് അറിയിച്ചിരുന്നെന്ന് ഡിവൈ.എസ്.പിമാർ വെളിപ്പെടുത്തി. ഹജ്ജിന് പോകുന്നതിന് അവധി അപേക്ഷ നൽകാനെത്തിയപ്പോൾ, എസ്.പിയെ ഓഫീസിലെത്തി കണ്ട് രാജ്കുമാറിന്റെ കസ്റ്റഡിവിവരം അറിയിച്ചെന്നാണ് ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി അബ്ദുൾസലാമിന്റെ മൊഴി. പിതാവിന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി അവധിയിലായിരുന്ന അന്നത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.പി. ഷംസ് ഫോണിലാണ് എസ്.പിയെ വിവരമറിയിച്ചത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് എസ്.പി വേണുഗോപാലിന്റെ അറിവോടെയാണെന്ന് ഒന്നാംപ്രതി എസ്.ഐ.സാബുവും ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതോടെ എസ്.പി കുരുക്കിലായി. മൊഴികൾ അവഗണിച്ച് എസ്.പിയെയും ഡിവൈ.എസ്.പിമാരെയും രക്ഷിക്കുകയായിരുന്നു ക്രൈംബ്രാഞ്ച്. ആരോപണ വിധേയനായ എസ്.പി വേണുഗോപാലിനെ ഇടുക്കിയിൽ നിന്ന് സ്ഥലംമാറ്റി രക്ഷിക്കുകയായിരുന്നു. പിന്നീട് വിരമിച്ചു.
നെടുങ്കണ്ടം സ്റ്റേഷനിലെ ബെഞ്ചിൽ കിടത്തി രാജ്കുമാറിനെ ഉരുളൻതടിയുപയോഗിച്ച് ഉരുട്ടിയെന്ന് സി.ബി.ഐ പറയുന്നു. തുടകളിലെ പേശികൾ ചതഞ്ഞിട്ടുണ്ട്. ഉരുളൻ തടികൊണ്ട് അമർത്തിയതിന്റെയും കുത്തിയതിന്റെയും പാടുകൾ ശരീരത്തിലുണ്ട്. കാൽവെള്ളയിൽ ഭാരമുള്ള വസ്തുകൊണ്ടടിച്ചു, കാൽവിരലുകളുടെ അസ്ഥി തകർന്നു.
തട്ടിച്ചെടുത്ത പണം വീണ്ടെടുക്കാൻ മൂന്നുദിവസം അതിക്രൂരമായി മർദ്ദിച്ചതോടെ, അവശനായ രാജ്കുമാറിനെ എണ്ണയിട്ട് തിരുമ്മിയശേഷം സ്ട്രെക്ചറിൽ മജിസ്ട്രേറ്റിനു മുന്നിലെത്തിച്ചു. റിമാന്റിലായ രാജ്കുമാർ അഞ്ചുദിവസത്തിനുശേഷം പീരുമേട് ജയിലിൽ മരിച്ചു. സ്വയം നടക്കാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത നിലയിൽ ജയിലിലെത്തിച്ച രാജ്കുമാറിനെ 36 മണിക്കൂറിന് ശേഷമാണ് ആശുപത്രിയിലെത്തിച്ചത്. മരണകാരണം ന്യൂമോണിയയാണെന്ന് വരുത്തിത്തീർത്ത പൊലീസ്, തെളിവുകളെല്ലാം നശിപ്പിച്ചു. മർദ്ദനസമയത്ത് സി.സി.ടി.വി ഓഫാക്കിയിട്ടു. ശാസ്ത്രീയതെളിവുകൾ നഷ്ടപ്പെടാൻ മൃതദേഹം മോർച്ചറിയിലേക്ക് മാറ്രുന്നത് വൈകിപ്പിച്ചു. രേഖകളിലും തിരിമറി നടത്തി. നെടുങ്കണ്ടത്തെ എസ്.ഐയായിരുന്ന സാബുവടക്കം ഏഴ് പൊലീസുകാരാണ് നിലവിൽ പ്രതികൾ.
തെളിവുകളായി
54മുറിവുകൾ
രാജ്കുമാറിന്റെ മരണകാരണം ന്യൂമോണിയയല്ല, ക്രൂരമർദ്ദനമാണെന്ന റീ-പോസ്റ്റുമോർട്ടം റിപ്പോർട്ട് കേസിൽ നിർണായകമാവും. ആദ്യംകണ്ടെത്തിയ 32മുറിവുകൾക്ക് പുറമെ 22പുതിയ പരിക്കുകൾ റീ-പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ പിൻഭാഗത്തും തുടകളിലുമുണ്ടായ ചതവുകളാണു മരണകാരണം. മർദ്ദനത്തിൽ വൃക്കയടക്കം അവയവങ്ങൾ തകരാറിലായി. തുടകളിൽ 4.5സെ.മീ കനത്തിൽ ചതവുണ്ടായി. നടുവിന് 20സെന്റിമീറ്ററിലേറെ നീളമുള്ള ചതവേറ്റു.