vm-sudheeran

തിരുവനന്തപുരം: കൊവിഡ് ഭേദമായി ആശുപത്രി വിട്ടതിനു പിന്നാലെ ആരോഗ്യ മന്ത്രിയെ അഭിനന്ദിച്ച് മുൻ ആരോഗ്യമന്ത്രികൂടിയായ കോൺഗ്രസ് നേതാവ് വി.എം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ മന്ത്രി കെ.കെ. ശൈലജ ടീച്ചറോട് സ്‌നേഹാദരങ്ങൾ അറിയിച്ചാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. കൊവിഡ് പോസിറ്റീവായി അരമണിക്കൂറിനകം ആരോഗ്യമന്ത്രി ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചതും എടുത്തു പറഞ്ഞു.

 ഫേസ് ബുക്ക് പോസ്റ്റിലെ ചില ഭാഗങ്ങൾ

കൊവിഡ് നെഗറ്റീവായതിനെ തുടർന്ന് ഞാനും ലതയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയോട് യാത്ര പറഞ്ഞു.
ഏറ്റവും നല്ല രീതിയിലുള്ള ചികിത്സയാണ് ലഭിച്ചത്.എല്ലാ ക്രമീകരണങ്ങളും ചെയ്ത സൂപ്രണ്ട് ഡോ.ഷർമ്മദ്, ഇൻഫെക് ഷ്യസ് ഡിസീസ് വകുപ്പ് മേധാവി ഡോ. അരവിന്ദൻ, കോവിഡ് നോഡൽ ഓഫീസർ ഡോ. സന്തോഷ് എന്നിവരോടും എന്നെ പരിശോധിച്ച മറ്റു വകുപ്പുകളിലെ എല്ലാ ഡോക്ടർമാരോടും പ്രത്യേകം നന്ദി പറയുന്നു. സദാ സേവന സന്നദ്ധരായ സിസ്റ്റേഴ്സിനോടും ടെക്നീഷ്യൻസിനോടും മറ്റ് എല്ലാ വിഭാഗത്തിൽപ്പെട്ട സ്റ്റാഫിനോടുമുള്ള കടപ്പാട് അറിയിക്കുന്നു. വി.ഐ.പി കൺസൾട്ടന്റ് ഡോ. ഹരികൃഷ്ണന്റെ സജീവ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. മെഡിസിൻ വിഭാഗത്തിലെ ഡോ. സുരേഷിന്റെ അതാത് സമയങ്ങളിലുള്ള ഇടപെടലുകൾ എനിക്ക് എന്നും ആത്മവിശ്വാസം പകരുന്നതാണ്.

കോവിഡ് പോസിറ്റീവ് ആയി എന്ന് ഞാനറിഞ്ഞ് അരമണിക്കൂറിനകം തന്നെ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഫോണിലൂടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനത്തിന്റെ ചാലകശക്തിയായ ടീച്ചറെ എന്റെ സ്നേഹാദരങ്ങൾ അറിയിക്കുന്നു.''