തിരുവനന്തപുരം: ഇലക്ട്രിക് വാഹന വിപണി കുതിക്കുന്നതിനൊപ്പം മാറ്റത്തിനൊരുങ്ങുകയാണ് കെ.എസ്.ഇ.ബിയും. ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗിനായി ജില്ലയിൽ കെ.എസ്.ഇ.ബി എട്ട് പുതിയ ചാർജിംഗ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. നേമം ഇലക്ട്രിക്കൽ സെക്ഷനു കീഴിൽ ജില്ലയിലെ ആദ്യ ചാർജിംഗ് സ്റ്റേഷന്റെ പ്രവർത്തനം നേരത്തെ ആരംഭിച്ചിരുന്നു. ഉപഭോക്താക്കളുടെ വർദ്ധനവും ഇലക്ട്രിക് വാഹനങ്ങളുടെ ഉയർന്ന വില്പനയും കണക്കിലെടുത്ത് വൈദ്യുതിഭവൻ, എയർപോർട്ട്, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്, ആറ്റിങ്ങൽ നാളികേര വികസന കോർപറേഷൻ, പവർഹൗസ്, നെയ്യാറ്റിൻകര, നെടുമങ്ങാട്, വിഴിഞ്ഞം എന്നിങ്ങനെ എട്ട് ഇടങ്ങളിൽ കൂടി ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇവയുടെ നിർമാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. നേമത്തെ ചാർജിംഗ് സ്റ്റേഷനിൽ 20, 60 കിലോ വാട്ടുകൾ വീതമുള്ള ഓരോ ഫില്ലിംഗ് യൂണിറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. നിലവിൽ സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകൾ കേന്ദ്രീകരിച്ചു ഓരോ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗ് സംവിധാനം ഉപയോഗിച്ചിട്ടുള്ളതിനാൽ പരമാവധി ഒരുമണിക്കൂറിനകം കാറുകൾ പൂർണമായും ചാർജ് ചെയ്യാനാകും. സംസ്ഥാനത്താകെ 156 ചാർജിംഗ് സ്റ്റേഷനുകളാണ് കെ.എസ്.ഇ.ബി പുതുതായി ആരംഭിക്കുന്നത്.