കൂടെവിടെ എന്ന പത്മരാജൻ ചിത്രത്തിലെ രവി പുത്തൂരാനെ അവതരിപ്പിച്ച് റഹ്‌മാൻ പ്രേക്ഷക ഹൃദയങ്ങളിൽ കൂട് കൂട്ടിയിട്ട് മുപ്പത്തിയെട്ട് വർഷങ്ങളാകുന്നു.മലയാളത്തിൽ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം ഒരുകാലത്ത് ആരാധകരെ സ്വന്തമാക്കിയ നടനായിരുന്നു റഹ്മാൻ.ഇത്തിരിപ്പൂവേ ചുവന്ന പൂവേ, കാണാമറയത്ത്, കണ്ടു കണ്ടറിഞ്ഞു, തമ്മിൽ തമ്മിൽ, വാർത്ത, എന്ന് നാഥന്റെ നിമ്മി, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, കരിയിലിക്കാറ്റുപോലെ... സൂപ്പർ താരങ്ങൾക്കൊപ്പം റഹ്‌മാൻ തുല്യപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ച എത്രയെത്ര ചിത്രങ്ങൾ.ഒരിടവേളയ്ക്ക് ശേഷം രാജമാണിക്യം, ബ്ളാക്ക്, മഹാസമുദ്രം എന്നീ സൂപ്പർ താരചിത്രങ്ങളിലൂടെത്തന്നെ മലയാളത്തിലേക്കുള്ള തിരിച്ച് വരവ്.പുതുപുതു അർത്ഥങ്ങൾ, പുരിയാന പുതിർ, നീ പാതി നാൻ പാതി തുടങ്ങിയ തമിഴ് ചിത്രങ്ങളുടെ വിജയം എൺപതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെതുടക്കത്തിലും തമിഴകത്തും 'റഹ്‌മാൻ കാലം" സൃഷ്ടിച്ചു.
ആഷിക്ക് അബു സംവിധാനം ചെയ്ത വൈറസിലാണ് റഹ്മാൻ മലയാളത്തിൽ ഒടുവിൽ അഭിനയിച്ചത്. അതിഥി വേഷമായിരുന്നു ആ ചിത്രത്തിൽ റഹ്‌മാന് രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒരുപിടി മികച്ച പ്രോജക്ടുകളുമായി വീണ്ടും സജീവമാകാനൊരുങ്ങുകയാണ് റഹ്‌മാൻ.നവാഗതനായ ചാൾസ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് റഹ്മാൻ വീണ്ടും വരുന്നത്. ജനുവരി അവസാനം കാശ്മീരിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം ഈയാഴ്ചയുണ്ടാകും.തമിഴിൽ മോഹൻരാജയുടെ സഹസംവിധായകനായ സുബ്ബുറാമിന്റെ ചിത്രമായിരിക്കും ഈ വർഷം റഹ്‌മാന്റെ ആദ്യ റിലീസ്. റഹ്മാൻ മാസ് ഹീറോയായി വരുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഉടൻ റിലീസ് ചെയ്യും.
ഹൈദരാബാദിൽ സമ്പത്ത് നന്ദി സംവിധാനം ചെയ്യുന്ന സീട്ടിമാർ എന്ന ചിത്രത്തിൽ ഗോപിചന്ദിനൊപ്പം അഭിനയിച്ച് വന്നിരുന്ന റഹ്മാൻ കഴിഞ്ഞ ദിവസം മണിരത്നത്തിന്റെ മൾട്ടി സ്റ്റാർ ചിത്രമായ പൊന്നിയിൽ ശെൽവനിൽ ജോയിൻ ചെയ്തു. ഹൈദരാബാദിൽ തന്നെയാണ് പൊന്നിയിൻ ശെൽവന്റെ പുതിയ ഷെഡ്യൂൾ ചിത്രീകരണവും നടക്കുന്നത്.പൊന്നിയിൻ ശെൽവന് വേണ്ടി മാസങ്ങളോളം റഹ്മാൻ കുതിരസവാരിയും വാൾപ്പയറ്റുമൊക്കെ അഭ്യസിച്ചിരുന്നു.തമിഴിൽ അഹമ്മദിന്റെ സംവിധാനത്തിൽ ജയം രവി, അർജുൻ എന്നിവർക്കൊപ്പം ജനഗണമന, വിശാലിനൊപ്പം തുപ്പരിവാളൻ 2 എന്നീ ചിത്രങ്ങൾ റഹ്‌മാൻ പൂർത്തിയാക്കിക്കഴിഞ്ഞു.