sthalam-kadumoodi-kidakku

കല്ലമ്പലം: നാവായിക്കുളത്ത് ഇ.എസ്.ഐ ആശുപത്രിക്കായി കെട്ടിടം നിർമ്മിക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ട് 41 വർഷം കഴിഞ്ഞു. നാവായിക്കുളത്തിന് സ്വന്തമായി ഒരു ഇ.എസ്.ഐ ആശുപത്രി ഉയരുമെന്നത് വെറും നടക്കാത്ത സ്വപ്നമാണെന്ന് ഈ കഴിഞ്ഞ 41 വർഷത്തെ അനുഭവങ്ങളിൽ നിന്ന് നാവായിക്കുളത്തുകാർക്ക് മനസിലായി. നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 5 -ാം വാർഡിലുൾപ്പെട്ട വെള്ളൂർകോണം ജുമാ മസ്ജിദിന് സമീപം നാവായിക്കുളം - പള്ളിയ്ക്കൽ റോഡിനോട് ചേർന്ന് ഇ.എസ്.ഐ ആശുപത്രിക്കായി രണ്ടേക്കർ സ്ഥലം അക്വയർ ചെയ്തെടുത്തത് 1980 ലാണ്. കാൽ നൂറ്റാണ്ട് പിന്നിട്ടപ്പോൾ 2005ൽ പഞ്ചായത്ത് ഭരണസമിതിയും എം.എൽ.എയും എം.പിയുമൊക്കെ നിരന്തമായി ഇടപെട്ടതിനെ തുടർന്ന് ഇ.എസ്.ഐ കോർപറേഷനും കേന്ദ്രസർക്കാരും പദ്ധതി എസ്റ്റിമേറ്റ് തയാറാക്കി ടെൻഡർ ചെയ്തു.

അഞ്ചേകാൽ കോടി രൂപയുടെ പദ്ധതിയാണ് എസ്റ്റിമേറ്റിൽ വിഭാവന ചെയ്തിരുന്നത്.

തുടർന്ന് നാവായിക്കുളം പഞ്ചായത്ത് രണ്ട് ലക്ഷത്തോളം വരുന്ന പെർമിറ്റ്‌ ഫീസ്‌ ഒഴിവാക്കികൊണ്ട് 2008 ൽ കെട്ടിടസമുച്ചയത്തിന് പെർമിറ്റ് നൽകി. എന്നാൽ ഉദ്ദേശിച്ചത് പോലെ കെട്ടിട പണി നടന്നില്ല.
വർഷങ്ങൾ വീണ്ടും കടന്നുപോയി. ഒടുവിൽ പാർലമെന്റ് ഇലക്‌ഷൻ അടുത്തപ്പോൾ അടൂർ പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടാൽ 6 മാസത്തിനകം കെട്ടിടം നിർമിച്ച് ആശുപത്രി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകിയിരുന്നു. എന്നാൽ അതും പാലിക്കുകയുണ്ടായില്ല.