`ഗുരു' എന്ന ശബ്ദത്തിലെ 'ഗു' വർണത്തിന് അറിവില്ലായ്മയുടെ അന്ധകാരം എന്നാണ് അർത്ഥം. 'രു' എന്ന വർണത്തിന് അജ്ഞാനമായ അന്ധകാരത്തിന്റെ നിരോധകൻ എന്നാണ് അർത്ഥം. ഈ നിലയിൽ ഗുരു ശബ്ദത്തിന് അജ്ഞാനാന്ധകാരത്തെ അകറ്റി ജ്ഞാനപ്രകാശം തരുന്നവൻ എന്നർത്ഥം. ഈ രീതിയിലുള്ള ഗുരു എന്ന സംജ്ഞയ്ക്ക് തികച്ചും അർഹനാണ് പ്രൊഫ. ഡോ. എം.എച്ച്. ശാസ്ത്രി. നൂറ്റൊന്ന് വയസുവരെ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ നൂറ്റിപത്താം ജന്മദിനമാണ് ഈ ജനുവരി 18ന്.
1911 ജനുവരി 18നാണ് എം.എച്ച്. ശാസ്ത്രി ഭൂജാതനായത്. കിളിമാനൂർ കൊട്ടാരത്തിനടുത്ത് കോട്ടക്കുഴി മേലേ മഠമാണ് ജന്മഗൃഹം. പിതാവ് മഹാദേവയ്യരും മാതാവ് ഭഗവതി അമ്മാളുമാണ്.
വീടിന്റെ അടുത്തായിരുന്നു കോവിലകം സ്കൂൾ. ജ്യേഷ്ഠന്മാരും അനുജന്മാരുമെല്ലാം ആ സ്കൂളിലായിരുന്നു പഠിച്ചത്. എന്തോ വിധിവിഹിതമെന്നോണം ശാസ്ത്രിസാറിനെ ചന്തയിൽ പള്ളിക്കൂടത്തിലാണ് ചേർത്തത്. സ്വഭാവത്തിൽ പിന്നീട് നാം കണ്ടതായ ഉച്ചനീചത്വമില്ലായ്മ, ജാതിഭേദമില്ലായ്മ, ജാതിമതഭേദത്തിനതീതമായ സുഹൃദ് വലയം, ദീനാനുകമ്പ ഇവയെല്ലാം വന്നുചേർന്നത് ആഢ്യന്മാരുടെ സ്കൂളിൽ പഠിക്കാതെ ചന്ത സ്കൂളിൽ പഠിച്ചതുകൊണ്ടുതന്നെയാണ്.
വഞ്ചിയൂരുള്ള ശ്രീ ചിത്തിരതിരുനാൾ ഗ്രന്ഥശാലയിൽ നിന്നും അദ്ദേഹം പുസ്തകങ്ങൾ എടുത്ത് വായിക്കുമായിരുന്നു. കാലത്ത് എടുക്കുന്ന പുസ്തകം വൈകുന്നേരമാകുമ്പോൾ വായിച്ചുതീർത്ത് ആ ദിവസം തന്നെ പുതിയ പുസ്തകമെടുക്കാൻ ഒരിക്കൽ വായനശാലയിൽ എത്തി. ഒരു ദിവസം ഒരു പുസ്തകമേ തരികയുള്ളൂ എന്നു പറഞ്ഞ് വായനശാലാ കേശവപിള്ള അദ്ദേഹത്തെ തിരിച്ചയച്ച കാര്യം അദ്ദേഹത്തിന്റെ നാവിൽ നിന്നും ഈ ലേഖകൻ കേട്ടിട്ടുമുണ്ട്. കോളേജിൽ അദ്ധ്യാപകനായിരിക്കുന്ന കാലത്തും അദ്ദേഹം ട്യൂഷൻ പഠിപ്പിക്കുമായിരുന്നു. കാലണപോലും ഫീസായി വാങ്ങിയിരുന്നില്ല. ഈ ലേഖകനും യൂണിവേഴ്സിറ്റി കോളേജിലെ മുൻ പ്രൊഫ. അയിലം ബാലകൃഷ്ണൻ നായരുമെല്ലാം ഈ ഒൗദാര്യം പറ്റിയവരാണ്.
കുട്ടികളെ നന്നായി ശ്രദ്ധിക്കുന്ന ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. കുട്ടികളോട് ഒരിക്കൽപ്പോലും അദ്ദേഹം ക്രോധഭാവം കാട്ടിയിട്ടില്ല. എന്നാൽ, നർമ്മരസം നിറഞ്ഞ വാക്കുകളിലൂടെ ശക്തമായ താക്കീതു കാെടുക്കുവാൻ കഴിവുള്ള ഒരു മനഃശാസ്ത്രജ്ഞന്റെ തരത്തിൽ കൂടിയായിരുന്നു അദ്ദേഹം. ഒരു കുട്ടിയെ നോക്കി ഒരിക്കൽ അദ്ദേഹം പറഞ്ഞു. വക്കീൽ മഹാമിടുക്കൻ. വാദിക്കാൻ അറിഞ്ഞുകൂടന്നേയുള്ളൂ''
പെൻഷൻ പറ്റിയശേഷം അദ്ദേഹം സംസ്കൃത ഡിപ്പാർട്ടുമെന്റിൽ ഗവേഷണത്തിനു ചേർന്നു. ആ കാലത്തുള്ള അദ്ദേഹത്തിന്റെ വാക്യപദീയത്തിലുള്ള റിസർച്ച് പ്രത്യേകം ശ്രദ്ധേയമായി. പരമ്പരാഗതമായി സംസ്കൃതം പഠിച്ചുവന്ന അദ്ദേഹം വാക്യപദീയം ബ്രഹ്മാണ്ഡത്തിന് സംസ്കൃതത്തിലും മലയാളത്തിലും ഇംഗ്ളീഷിലും വ്യാഖ്യാനം ചമച്ചു. ഒരു പരമ്പരാഗത പണ്ഡിതൻ വാക്യപദീയം പോലെയുള്ള പുസ്തകത്തിന് ഇംഗ്ളീഷിൽ വ്യാഖ്യാനം എഴുതി എന്നത് വിജ്ഞാന ലോകത്തിന് ഒരത്ഭുതമായിരുന്നു. ശ്രീരാമദാസമിഷനിൽ ബ്രഹ്മചാരികളെ സംസ്കൃതം പഠിപ്പിക്കുന്ന ആചാര്യൻ കൂടിയാണ് അദ്ദേഹം. ശിവഗിരി മഠത്തിലും വളരെക്കാലം സംസ്കൃതം പഠിപ്പിച്ചിരുന്നു. ഗുരുദേവന്റെ അനേകം കൃതികൾക്ക് അദ്ദേഹം വ്യാഖ്യാനമെഴുതിയിട്ടുണ്ട്.
വ്യാകരണ ശാസ്ത്രത്തിൽ ആർജ്ജിച്ച ഗംഭീരമായ പാണ്ഡിത്യവും മലയാള ഭാഷയ്ക്കും സംസ്കൃത ഭാഷയ്ക്കും നൽകിയ സംഭാവനകളെ കണക്കാക്കി അദ്ദേഹത്തിന് രാഷ്ട്രപതിയിൽ നിന്നും മഹാപണ്ഡിതൻ എന്ന ബഹുമതി പത്രവും ധനലാഭവും ഉണ്ടായിട്ടുണ്ട്. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല നിന്ന് ഡിലിറ്റ് പദവി നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
പ്രൊഫ. ഡോ. എം.എച്ച്. ശാസ്ത്രിസാറിന്റെ ജീവിതം അദ്ധ്യാപക ലോകത്തിന് ഒരു വഴികാട്ടിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.