കൊല്ലം: പാർട്ടി ഓഫീസിലെത്തിയ തയ്യൽ തൊഴിലാളിയായ വീട്ടമ്മയ്ക്ക് നേരെ അതിക്രമം കാട്ടിയ ആർ.എസ്.പി നേതാവിനെതിരെ കൊട്ടാരക്കര പൊലീസ് കേസെടുത്തു. ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം കമ്മിറ്റി അംഗവും ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തയ്യൽ തൊഴിലാളി യൂണിയൻ മണ്ഡലം സെക്രട്ടറിയുമായ ഇ. സലാഹുദ്ദീനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത്.
ഉടൻ അറസ്റ്റുണ്ടായേക്കും. സ്ത്രീകൾക്കുനേരെയുള്ള അതിക്രമവും (354) വഞ്ചനയും ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. കൊട്ടാരക്കര പടിഞ്ഞാറ്റിൻകര തോട്ടുംകര വീട്ടിൽ ഫരീത ബീവിയുടെ പരാതിയിലാണ് പൊലീസ് എഫ്.ഐ.ആർ ഇട്ടത്. ശനിയാഴ്ചയാണ് സലാഹുദ്ദീൻ ഫരീത ബീവിക്കും ഭർത്താവിനും നേരെ അസഭ്യവർഷം നടത്തി ആക്രമിച്ചത്. സംഭവം വിവാദമായതോടെ കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാലിന്റെ സാന്നിദ്ധ്യത്തിൽ ആർ.എസ്.പി കൊട്ടാരക്കര മണ്ഡലം സെന്റർ യോഗം ചേർന്ന് സലാഹുദ്ദീനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സ്ഥാനങ്ങളിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു.