1

നെയ്യാറ്റിൻകര: പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടിയതോടെ സംസ്കരിക്കാനായി തുടങ്ങിയ പദ്ധതി പാളി. തൊഴുക്കലിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനായി നഗരസഭ സ്ഥലം കണ്ടെത്തിയ സ്ഥലം കാടും പടർപ്പും നിറഞ്ഞ് ഇപ്പോൾ അനാഥമായി കിടക്കുകയാണ്. ഒരേക്കറോളം വരുന്ന ഭൂമിയിലാണ് പദ്ധതി നടപ്പിലാക്കാൻ നഗരസഭ മുതിർന്നത്. അവിടെ മേൽക്കൂര നിർമ്മിക്കാനായി ബീമുകൾ തയ്യാറാക്കുകയും താത്കാലിക ഷെഡ് ഉണ്ടാക്കുകയും ചെയ്തിരുന്നു. താത്കാലിക ഷെഡിനായി ഉണ്ടാക്കിയ കമ്പി വേലികൾ ഇപ്പോൾ തുരുമ്പിച്ചു തുടങ്ങിയിരിക്കുന്നു. റോഡിൽ കിടക്കുന്ന പ്ലാസ്റ്രിക്കുകൾ കാൽനട വാഹന യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മഴയത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ചവിട്ടി കാൽനടയാത്രക്കാർ നിലത്ത് വീണ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഭക്ഷണ പാനീയങ്ങളും മദ്യവും നിറഞ്ഞ പ്ലാസ്റ്റിക്കുകൾ റോഡിൽ നിറയുന്നതിനാൽ പരിസര മലിനീകരണവും പതിവാണ്. ചിലയിടങ്ങളിൽ വ്യാപാരികളും പൊതുജനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നതും പതിവാക്കിയിട്ടുണ്ട്. ഇത് രൂക്ഷമായ പാരിസ്ഥിതിക പ്രശ്നത്തിന് ഇടയാക്കുന്നുണ്ടെങ്കിലും അതിനെതിരെ നടപടിയെടുക്കാൻ നഗരസഭയോ ആരോഗ്യ വകുപ്പ് അധികൃതരോ തയ്യാറാകുന്നില്ല.

പദ്ധതിക്കായി മാറ്റി വച്ചത് - 15 ലക്ഷം രൂപ

പദ്ധതിക്ക് തുടക്കം കുറിച്ചത് - 2018ൽ

പദ്ധതി ലക്ഷ്യം

നഗരത്തിലും വ്യാപാര സ്ഥാപനങ്ങളിലും നിറയുന്ന പ്ലാസ്റ്രിക്കുകൾ സംഭരിച്ച് റീസൈക്ളിംഗ് ചെയ്യുന്നതിന് വേണ്ടിയാണ് 2018 ൽ നഗരസഭ പദ്ധതിക്ക് തുടക്കം കുറിച്ചത്. നിരവധി പേർക്ക് തൊഴിലവസരങ്ങളും നഗരസഭ പ്രഖ്യാപിച്ചിരുന്നു. എന്നാൽ പാരിസ്ഥിതിക പ്രശ്നം കാട്ടി ജനങ്ങൾ ഇതിനെ എതിർക്കുകയായിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാൻ ഇടമില്ലാത്തതിനെ തുടർന്ന് നെയ്യാറ്റിൻകര നഗരത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നു കൂടുന്നത് പതിവായി മാറിയിട്ടുണ്ട്.

ഒഴുകി നടക്കുന്ന മാലിന്യം

ബസ് സ്റ്റാൻഡ് പരിസരം, വഴിമുക്ക്, ആർ.സി തെരുവ്, അമരവിള പഴയ പാലം എന്നിവിടങ്ങളിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത്. ഇവിടെ നിറയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മഴയെത്തുമ്പോൾ റോഡിലൂടെ ഒഴുകി നടക്കുന്നത് പതിവ് കാഴ്ചയാണ്.

തൊഴുക്കലിനെ പ്ലാസ്റ്റിക്കിന്റെ മാലിന്യസംഭരണകേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയാണ് ജനങ്ങൾ എതിർത്തത്. മാലിന്യ സംസ്കരണത്തിന് കൃത്യമായ രൂപരേഖ തയ്യാറാക്കി ആളൊഴിഞ്ഞ സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംസ്കരിക്കാനുളള പദ്ധതി തയ്യാറാക്കാൻ നഗരസഭ തയ്യാറാകണം.

അഡ്വ. വിനോദ് സെൻ, ഡി.സി.സി ജനറൽ സെക്രട്ടറി