കുറുപ്പംപടി: വിളകൾക്ക് വില കുറഞ്ഞതോടെ വേങ്ങൂർ പഞ്ചായത്തിലെ കർഷകർ കഷ്ടത്തിൽ. സ്ഥലം പാട്ടത്തിന് എടുത്ത് കൃഷി നടത്തുന്നവരാണ് ഏറെ ദുരിതത്തിലായത്. സ്ഥലം പാട്ടത്തിന് എടുക്കുന്നത് ഒരു ഏക്കറിന് പൈനാപ്പിൾ കൃഷിക്ക് നാൽപ്പതിനായിരം, വാഴകൃഷിക്ക് ഇരുപതിനായിരം രൂപ നിരക്കിലാണ്. പൈനാപ്പിളിന്റെ മൊത്തവില നിലവിൽ കിലോഗ്രാമിന് പത്തുരൂപയിൽ താഴെയും ഏത്തവാഴക്ക് ഇരുപത് രൂപയിൽ താഴെയാണ്. ബാങ്കിൽ നിന്ന് വായ്പ എടുത്ത് വൻ തോതിൽ കൃഷിചെയ്തവർ പലിശ അടയ്ക്കാൻ കഴിയാതെ ജപ്തി ഭീഷണിയിലാണ് കഴിയുന്നത്. വിളകളുടെ വിലത്തകർച്ച വേങ്ങൂർ പഞ്ചായത്തിന്റെ വരുമാനത്തെ ആകെ ബാധിച്ചിട്ടുണ്ട്. കാര്യമായ വ്യവസായ സ്ഥാപനങ്ങൾ ഇല്ലാത്ത കൃഷിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത ആഘാതമാണ് വിലത്തകർച്ചയിലൂടെ ഉണ്ടായിരിക്കുന്നത്. കുട്ടികളുടെ പഠനം, മുതിർന്നവരുടെ ചികിത്സാ ചിലവ് എന്നിവക്ക് വഴിയില്ലാതെ കൃഷിക്കാർ ബുദ്ധിമുട്ടുകയാണ്.
പാണിയേലി ഭാഗത്ത് ഇരുനൂറോളം ഏക്കർ സ്ഥലത്ത് പൈനാപ്പിൾ കൃഷി ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളാണ് പൈനാപ്പിളിന്റെ പ്രധാന വിപണി. മറ്റു സംസ്ഥാനങ്ങളിലേക്ക് പൈനാപ്പിൾ കയറ്റി അയക്കാത്തതാണ് വിലത്തകർച്ചയുടെ ഒരു കാരണം. കാർഷിക വിളകളിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണ സംവിധാനം ഏർപ്പെടുത്തിയാൽ വില നിലവാരം പിടിച്ചുനിർത്തുവാൻ കഴിയുമെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കടക്കെണിയിൽപ്പെട്ട കർഷകർക്ക് ബാങ്ക് മോറിട്ടോറിയം പോലുള്ള നടപടികൾ സ്വീകരിച്ച് സഹായം എത്തിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു പ്രവർത്തകനായ തോമസ് കെ.ജോർജ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
റിപ്പോർട്ട് നൽകണം
വേങ്ങൂർ പഞ്ചായത്തിലെ പാണിയേലി ഭാഗത്ത് വനംവകുപ്പിന്റെ 3000 ഏക്കറോളം പാട്ടത്തിനെടുത്ത സ്ഥലത്ത് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് കമ്പനി നട്ടുവളർത്തിയ അക്കേഷ്വ, കുമ്പിൾ മരങ്ങൾ കാലാവധി കഴിഞ്ഞിട്ടും വെട്ടിമാറ്റാത്തതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ തോമസ് കെ. ജോർജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.