director-kamal

തിരുവനന്തപുരം: ചലച്ചിത്ര അക്കാഡമിയിൽ ഇടത് അനുകൂല കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി എ. കെ .ബാലന് കത്തയച്ചതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് സമ്മതിച്ച് ചെയർമാൻ കമൽ .

'' അത് വ്യക്തിപരമായി എഴുതിയ കത്താണ്. അതിനാലാണ് സെക്രട്ടറി കാണാതിരുന്നത്. രാഷ്ട്രീയകക്ഷികളുടെ പേരെടുത്ത് പരാമർശിച്ചിട്ടില്ല. ചലച്ചിത്ര അക്കാഡമി പോലുള്ള സാംസ്‌കാരിക സമിതികളിൽ ഇടതുപക്ഷ സ്വഭാവമുള്ളവരുണ്ടാവണമെന്ന് ഒരു വലിയ വിഭാഗം സാംസ്‌കാരിക പ്രവർത്തകർ കരുതുന്നുണ്ട്. തീവ്രവലതുപക്ഷ വ്യതിയാനമുള്ള ആളുകൾ മിക്ക സാംസ്‌കാരിക സമിതികളും കൈയ്യടക്കുന്ന ഇക്കാലത്ത് അത്തരമൊരു ആവശ്യം താൻ വ്യക്തിപരമായി ഉന്നയിച്ചതാണ്''- അദ്ദേഹം പറ‌ഞ്ഞു.

നാല് വർഷം മുമ്പ് നിയമിച്ച ഫെസ്റ്റിവൽ ഡയറക്ടർ ഷാജി എച്ച്, പ്രോഗ്രാം മാനേജർമാരായ റിജോയ് കെ ജെ, വി പി വിമൽ കുമാർ, പ്രോഗ്രാംസ് ഡെപ്യൂട്ടി ഡയറക്ടർ എൻ.പി. സജീഷ് എന്നീ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ആഗസ്റ്റിലാണ് മന്ത്രിക്ക് കമൽ കത്തയച്ചത്. സ്ഥിരപ്പെടുത്താനുള്ള കാരണങ്ങളിലൊന്നായി പറയുന്നത് ഇങ്ങിനെ: ''ഇടതുപക്ഷ അനുഭാവികളായ ഇവരെ സ്ഥിരപ്പെടുത്തുന്നത് ചലച്ചിത്ര അക്കാഡമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിറുത്താൻ സഹായിക്കും''.

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് കമലിന്റെ കത്ത് പുറത്തുവിട്ടത്.

ചലച്ചിത്ര അക്കാഡമിയുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറുമായി ആശയവിനിമയം നടത്താറുള്ളത് സെക്രട്ടറിയാണ്. നിയമനമടക്കമുള്ള കാര്യങ്ങളിൽ ജനറൽ കൗൺസിലോ എക്‌സിക്യൂട്ടീവ് ബോർഡോ ചേർന്നാവും തീരുമാനമെടുക്കുക. ഇതൊന്നുമില്ലാതെയാണ് ചെയർമാൻ മന്ത്രിക്ക് കത്ത് നൽകിയത്. പിന്നാലെ,സാംസ്‌ക്കാരിക മന്ത്രിയുടെ ഓഫീസ് അക്കാഡമിയുമായി ബന്ധപ്പെട്ടപ്പോഴാണ് സെക്രട്ടറി ഇക്കാര്യം അറിയുന്നത്. ഭരണസമിതി ചേരാതെ എടുത്ത ആവശ്യം അംഗീകരിക്കരുതെന്ന് കാണിച്ച് സെക്രട്ടറി അജോയ് ചന്ദ്രൻ സർക്കാറിന് കത്ത് നൽകി. ഇത് കൂടി പരിഗണിച്ചാണ് ചെയർമാന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി എ.കെ.ബാലൻ മറുപടി നൽകിയത്.