വിതുര: ഒരിടവേളക്ക് ശേഷം വീണ്ടും മലയാരമേഖലയിൽ വ്യാജവാറ്റ് സജീവം. ആദിവാസി സമൂഹത്തെ ചൂഷണം നടത്തിയാണ് വനമേഖലകളിൽ നാടൻചാരായ നിർമ്മാണം നടക്കുന്നത്. വനമേഖലയിൽ തമ്പടിച്ച് വ്യാവസായികാടിസ്ഥാനത്തിൽ ചാരായം നിർമ്മിച്ച് പുറത്തേക്ക് കടത്തുകയാണ്. പൊൻമുടി, ബോണക്കാട്, മലയടിവാരം വ്യാജവാറ്റു ലോബിയുടെ പിടിയിലമർന്നിട്ട് മാസങ്ങളായി. ചാരായം വാറ്റി കന്നാസുകളിലും പ്ലാസ്റ്റിക് കവറുകളിലും നിറച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയാണ്.
എക്സൈസും പൊലീസും റെയ്ഡുകൾ നടത്തി ഇടയ്ക്കിടെ ചിലരെ പിടികൂടാറുണ്ടെങ്കിലും വ്യാജവാറ്റുകാർ കളത്തിൽ സജീവമാണ്. ചെറുമീനുകളാണ് മിക്കപ്പോഴും റെയ്ഡിൽ പെടുന്നത്.
മലയോരമേഖലയിൽ അനവധി ബിവറേജസ് ഷോപ്പുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും വാറ്റു ചാരായത്തിന് ഇപ്പോഴും വൻ ഡിമാൻഡാണ്. ഈ ഡിമാൻഡാണ് വിപണി കൊഴുപ്പിക്കുന്നത്.
നാടൻ ചാരായവുമായി ബൈക്കുകളിൽ അമിത വേഗതയിലാണ് യുവ സംഘങ്ങൾ പായുന്നത്. കുറച്ച് സമയം കൊണ്ട് കൂടുതൽ വരുമാനം ലഭിക്കുന്നതിനാൽ യുവാക്കൾ എളുപ്പത്തിൽ മദ്യമാഫിയയുടെ കെണിയിൽ വീഴും. ബിസിനസ് കൊഴുപ്പിക്കുന്നതിനായി സ്ത്രീകളെ വരെ കളത്തിലിറക്കിയിട്ടുണ്ടെന്നാണ് അരമന രഹസ്യം. നാടൻ ചാരായത്തിന് പുറമേ ഇക്കൂട്ടർ കഞ്ചാവും വില്പന നടത്തുന്നുണ്ട്.
ടൂറിസം മേഖല ലക്ഷ്യം
പൊൻമുടി, ബോണക്കാട്, പേപ്പാറ, കല്ലാർ എന്നീ ടൂറിസം കേന്ദ്രങ്ങളിലും നാടൻ ചാരായം സുലഭമാണ്. ടൂറിസ്റ്റുകൾക്കിടയിൽ വൻ വിലയ്ക്കാണ് വില്പന നടത്തുന്നത്. കല്ലാർ മേഖലയിൽ ബൈക്കിൽ എത്തി നാടൻ ചാരായം വിൽക്കുന്നതിനിടയിൽ ഒരു യുവാവിനെ നേരത്തേ പൊലീസ് പിടികൂടിയിരുന്നു. ഓണം, ക്രിസ്മസ്, ന്യൂഇയർ പ്രമാണിച്ചും മലയോരമേഖലയിൽ വൻ തോതിൽ നാടൻ ചാരായം ഒഴുകിയിരുന്നു. നേരത്തെ ലോക്ക് ഡൗൺ കാലത്ത് മദ്യശാലകൾ അടച്ചതിനെ തുടർന്ന് മലയോരമേഖലയിൽ വ്യാജവാറ്റ് ശക്തിപ്പെട്ടിരുന്നു.
റെയ്ഡുകൾ വ്യാപകം
വ്യാജചാരായനിർമ്മാണവും വില്പനയും തടയുന്നതിനായി എക്സൈസിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ റെയ്ഡുകൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി വിതുര പഞ്ചായത്തിൽ റെയ്ഡ് നടത്തി കോടയും വാറ്റുപകരണങ്ങളും നശിപ്പിച്ചിരുന്നു. റെയ്ഡ് ഇപ്പോഴും തുടരുകയാണ്.
യുവാക്കൾ കെണിയിൽ
നാടൻ ചാരായം വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അനവധി പേർ വിതുര, തൊളിക്കോട്, ആര്യനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിൽ എത്താറുണ്ട്. നാടൻ ചാരായം കൂടിയ വിലയ്ക്കാണ് വിറ്റഴിക്കുന്നത്. വാറ്റുചാരായം വിൽക്കുന്നതിനായി അനവധി യുവസംഘങ്ങളെ നിയമിച്ചിട്ടുണ്ട്. ബൈക്കുകളിൽ എത്തിയാണ് ഇക്കൂട്ടർ ചാരായം വാങ്ങി മടങ്ങുന്നത്. ഒരു കുപ്പി നാടൻ ചാരായത്തിന് ആയിരം രൂപ വരെ ഇൗടാക്കുന്നുണ്ട്. ലോക്ക് ഡൗൺ കാലത്ത് 1500 മുതൽ-2000 രൂപ വരെയായിരുന്നു വില
"വിതുര, തൊളിക്കോട്, പെരിങ്ങമ്മല, ആര്യനാട് മേഖലകളിൽ വർദ്ധിച്ചുവരുന്ന വ്യാജവാറ്റിനും വില്പനയ്ക്കും തടയിടണം. റെയ്ഡുകൾ നടക്കുന്നുണ്ടെങ്കിലും ഒന്നും പര്യാപ്തമല്ല."
മദ്യവിരുദ്ധസമിതി, വിതുര യൂണിറ്റ് ഭാരവാഹികൾ