കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തെ ഹൈടെക്ക് മണ്ഡലമാക്കുന്നതിനുള്ള പാത തുറക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.
കാട്ടാക്കട മണ്ഡലത്തിൽ മാറനല്ലൂർ കേന്ദ്രമായി മിനി ഐ.ടി പാർക്ക് സ്ഥാപിക്കും. ഇതിനായി സംസ്ഥാന ബഡ്ജറ്റിൽ 5കോടി രൂപ വകയിരുത്തി. കെട്ടിടം ഉൾപ്പടെ നിർമിക്കുന്നതിനാണ് തുക വകയിരുത്തിയത്. ഐ.ടി സ്ഥാപനങ്ങൾ കാര്യമായി ഇല്ലാത്ത ഈ മേഖലയിൽ ഐ.ടി രംഗത്ത് പുതിയ കുതിപ്പിന് മിനി ഐ.ടി പാർക്ക് വഴിയൊരുക്കുമെന്ന് എം.എൽ.എ പറഞ്ഞു. ഐ.ടി രംഗത്ത് മലയോര മേഖലയിൽ നിന്നുള്ള യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ കൈവരും.
വിളപ്പിൽശാലയിൽ ശാസ്‌ത്ര സാങ്കേതിക സർവകലാശാല കൂടി സജ്ജമാകുന്നതോടെ മികച്ച സാദ്ധ്യതകൾ തുറക്കപ്പെടുകയാണെന്നും എം.എൽ.എ അറിയിച്ചു. സംസ്ഥാന ബജറ്റിൽ കാട്ടാക്കട മണ്ഡലത്തിൽ മൂന്നു റോഡുകൾക്കായി എട്ടു കോടി രൂപ വകയിരുത്തി. വിളപ്പിൽശാല - മലപ്പനംകോട് - കാട്ടാക്കട റോഡിനായി 3 കോടി രൂപയും തച്ചോട്ടുകാവ് - മങ്കാട്ടുകടവ് റോഡിനും വിളവൂർക്കൽ -പിടാരം റോഡിനുമായി രണ്ടരക്കോടി രൂപ വീതവുമാണ് വകയിരുത്തിയിട്ടുള്ളത്.
വിഖ്യാത ചലച്ചിത്രകാരൻ ലെനിൻ രാജേന്ദ്രന്റെ ജൻമനാടായ ഊരൂട്ടമ്പലത്ത് സാംസ്‌കാരിക കേന്ദ്രവും തിയറ്റർ കോംപ്ലക്‌സും നിർമ്മിക്കുന്നതിന് 10 കോടി വകയിരുത്തി. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക വച്ചിരുന്നു.
കാട്ടാക്കട മണ്ഡലത്തിലെ മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും സൗരോർജ പാനൽ സ്ഥാപിക്കുന്നതിന് ബജറ്റിൽ 3 കോടി രൂപ വകയിരുത്തി. കാട്ടാക്കട മണ്ഡലത്തിലെ മുഴുവൻ സർക്കാർ കെട്ടിടങ്ങളുടെ മേൽക്കൂരയിലും സോളാർ പാനലുകൾ സ്ഥാപിച്ച് ഊർജ്ജ ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഈ സ്ഥാപനങ്ങളുടെ വൈദ്യുതി ചെലവ് ഒഴിവാക്കാൻ കഴിയും. പരിസ്ഥിതി സൗഹൃദ മാർഗത്തിലൂടെ കൂടുതൽ ഊർജലാഭത്തിനും വഴിയൊരുങ്ങും.