
കൊല്ലം: വോട്ട് ഓൺ അക്കൗണ്ട് മാത്രം അവതരിപ്പിക്കാൻ അധികാരമുള്ള സർക്കാർ ഒരു വർഷത്തെ ബഡ്ജറ്റ് അവതരിപ്പിച്ചത് ജനങ്ങളെ കബളിപ്പിക്കാനെന്ന് കേന്ദ്ര വിദേശകാര്യ ,പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
സി.പി.എമ്മിന്റെ മാനിഫെസ്റ്റോ പ്രഖ്യാപിക്കാനുള്ള വേദിയാക്കി നിയമസഭയെ മാറ്റിയത് തികഞ്ഞ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ജനാധിപത്യ പ്രക്രിയയോടുള്ള വെല്ലുവിളിയാണ് ഒരു വർഷത്തേക്കുള്ള ബഡ്ജറ്റ് അവതരണം. രാജ്യമൊട്ടാകെ സി.പി.എം ചർച്ച ചെയ്യാൻ ശ്രമിച്ച വിഷയമായിട്ടും കാർഷിക മേഖലയ്ക്ക് ബഡ്ജറ്റിൽ എന്ത് പ്രധാന പദ്ധതിയാണ് വകയിരുത്തിയത്? ബഡ്ജറ്റിൽ ധാരാളം മേഖലകളിൽ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ദേശീയ താങ്ങുവില നിയമം കേരളത്തിൽ നടപ്പാക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ബഡ്ജറ്റിലൂടെ പ്രഖ്യാപനങ്ങൾ മാത്രം നടത്തുന്ന സർക്കാരാണിത്. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തേറ്റവും കൂടുതൽ കർഷകർ ആത്മഹത്യ ചെയ്യുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും കർഷകരെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ പ്രധാന പദ്ധതികളൊന്നും ബഡ്ജറ്റിലില്ല. കർഷകരോട് മുതലക്കണ്ണീരൊഴുക്കുന്ന ഇടതുപക്ഷം
കർഷക സമരത്തിലെ ആവശ്യങ്ങൾ കേരളത്തിൽപ്പോലും നടപ്പാക്കാതെ ജനങ്ങളെ അപഹസിക്കുകയാണ്.
കൊവിഡ് വ്യാപനം രൂക്ഷമായിട്ടും ആരോഗ്യമേഖലയ്ക്ക് ഉണർവ്വ് പകരുന്ന പദ്ധതിയോ തുകയോ ബഡ്ജറ്റിലില്ല. സംസ്ഥാന ബഡ്ജറ്റിന്റെ 8% ആരോഗ്യ മേഖലയ്ക്ക് നീക്കിവയ്ക്കണമെന്നാണ് ദേശീയ ആരോഗ്യനയം. എന്നാൽ സംസ്ഥാനത്തിത് 4 ശതമാനം മാത്രമാണ്- വി.മുരളീധരൻ പറഞ്ഞു.