atl

ആറ്റിങ്ങൽ : മഹാകവി കുമാരനാശാന്റെ ജന്മഗ്രാമമായ കായിക്കരയിൽ ആവിഷ്ക്കരിച്ച കാവ്യഗ്രാമം പദ്ധതി പരാധീനതയിൽ വീർപ്പുമുട്ടുന്നു.

സ്നേഹ ഗായകനും ആശയ ഗംഭീരനുമായ കവിയുടെ കാവ്യശകലങ്ങൾ പുതുതലമുറയ്ക്ക് പകരാനും കവിത ആസ്വദിക്കാനും കവിതാരചനകൾക്ക് വേണ്ട അന്തരീക്ഷം ഒരുക്കാനും വേണ്ടിയാണ് കായിക്കരയിൽ കാവ്യ ഗ്രാമ പദ്ധതി ആസൂത്രണം ചെയ്തത്. കായിക്കരയിൽ പ്രകൃതി ഭംഗിയാൽ കടലിനോട് ചേർന്ന് കിടക്കുന്ന സ്മാരകത്തിന് എന്തുകൊണ്ടും മുതൽക്കൂട്ടാകുന്ന പദ്ധതിയായിരുന്നു അത്. എന്നാൽ പദ്ധതിയുടെ രണ്ടാംഘട്ട നിർമ്മാണം എങ്ങുമെത്തിയില്ല.

സ്മാരകത്തെ പുരോഗതിയിലേക്ക് ഉയർത്തുമെന്ന് കുമാരനാശാന്റെ വേൾഡ് പ്രൈസ് സമ്മാന വേദിയിൽ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് വി. ശശി എം.എൽ.എയുടെ ശ്രമഫലമായാണ് രണ്ടാംഘട്ട വികസനത്തിനായി മൂന്നുകോടി രൂപ കൂടി അനുവദിക്കുകയും ചെയ്തു.

ആറ്റിങ്ങൽ കലാപത്തെയും അഞ്ചുതെങ്ങ് കോട്ടയുടെയും സ്മരണകൾ കുറിക്കുന്ന കരിങ്കൽ ശില്പങ്ങൾ ആശാന്റെ വ്യക്തിപരവും കാവ്യാപരവുമായ കൽസ്തൂപം എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു. വയലാർ രവി എം.പിയുടെ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ സ്മാരകത്തിന്റെ ചുറ്റുമതിൽ പോലും പൂർ‌ത്തിയാക്കിയിട്ടില്ല. കേന്ദ്രാവിഷ്കൃത പദ്ധതിയായ തീർത്ഥാടന സർക്യൂട്ടിൽ കായിക്കര കുമാരനാശാൻ സ്മാരകം ഉൾപ്പെടാതെ പോയതും തിരിച്ചടിയായി. കാവ്യ ഗ്രാമം പൂർത്തിയാകുന്നതോടെ ആശാൻ സ്മാരകം രാജ്യത്ത് തന്നെ ഏറ്റവും സുന്ദരവും ആസ്വാദ്യകരവുമായ കാവ്യ സ്മരണകളിൽ ഒന്നായി മാറുമായിരുന്നു.
ഒന്നാംഘട്ട വികസനം പൂർത്തിയായെങ്കിലും കാഴ്ചക്കാരെയും വിനോദസഞ്ചാരികളെയും കാവ്യാസ്വാദകരെയും ഒരുപോലെ ആകർഷിക്കണമെങ്കിൽ രണ്ടാംഘട്ട വികസനം പൂർണമാകണം.ഒന്നാം ഘട്ടപദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും പത്ത് ശതമാനം പണിപോലും പൂർത്തിയായിട്ടില്ല. ഒന്നാംഘട്ടത്തിൽ നാഴികമണി, സ്തൂപവും, ശില്പവും, ഓപ്പൺ എയർ ഓഡിറ്റോറിയവും പൂർത്തീകരിച്ചിരുന്നു.

ചുവരുകളും, നടപ്പാതയും, മേൽക്കൂരയുടെ പണികളുമാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ഉദ്യാന വത്കരണവും നടപ്പാതാ നിർമ്മാണവും ആശാൻ കവിതകൾ കേൾപ്പിക്കാനുള്ള സംവിധാനങ്ങൾ, കടൽ കാഴ്ച ആസ്വദിക്കാനുള്ള കൽഇരിപ്പിടങ്ങളും ഹരിതവത്കരണവും കോൺക്രീറ്റ് ഇരിപ്പിട സംവിധാനങ്ങളും ടോയ്‌ലെറ്റ് കോംപ്ലക്സ് എന്നിവയും രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നു.

വാക്കിലൊതുങ്ങി സാഗരോദ്യാനം

കാവ്യഗ്രാമത്തിൽ ഉൾപ്പെട്ട മറ്റൊരു ഒരു പ്രധാനപ്പെട്ട പദ്ധതിയായിരുന്നു സാഗരോദ്യാനം. വിനോദസഞ്ചാരികൾക്ക് കടൽ കാഴ്ചകൾ ആസ്വദിക്കാൻ തീരത്ത് ബെഞ്ചുകൾ സ്ഥാപിക്കുകയും കുട്ടികൾക്കായുള്ള പാർക്കുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ജോലികളും ആരംഭിക്കാനായിട്ടില്ല.

2010ൽ ആരംഭിച്ച പദ്ധതി നടത്തിപ്പ് വിനോദസഞ്ചാരവകുപ്പ്

രണ്ടാംഘട്ട പദ്ധതി ചെലവ് 3 കോടി രൂപ

തീർത്ഥാടന സർക്യൂട്ടിൽ സ്മാരകം ഉൾപ്പെടാതെ പോയത് തിരിച്ചടിയായി.

 നിർമ്മിതികേന്ദ്രമാണ് പദ്ധതിയുടെ നോഡൽ ഏജൻസി