എം.ഡിയുടെ മുറിയിൽ ഒളിഞ്ഞുനോട്ടം
പലർക്കും കാട്ടിലെ തടി തേവരുടെ ആന എന്ന ഭാവം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ തെറ്റായ പ്രവണതകൾ ചൂണ്ടിക്കാട്ടിയപ്പോൾ കൊണ്ടത് കാട്ടുകള്ളന്മാർക്കാണെന്നും താൻ തൊഴിലാളികൾക്കൊപ്പമാണെന്നും സി.എം.ഡി ബിജു പ്രഭാകർ. ഇന്നലെ രാവിലെ ഫേസ്ബുക്കിലൂടെ ജീവനക്കാരുമായി സംവദിക്കവേയാണ് നിലപാട് ആവർത്തിച്ചത്.
കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി,സിയിലെ ഗുരുതരമായ സാഹചര്യം വാർത്താസമ്മേളനത്തിൽ തുറന്ന് പറഞ്ഞതിനു പിന്നാലെ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവിലെത്തിയത്.
വിരലിലെണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ചീഫ് ഓഫീസിൽ പണിയെടുക്കുന്നത്. മറ്റുള്ളവരെല്ലാം ഉപജാപക സംഘത്തിൽപ്പെട്ടവരാണ്. കാസർകോട്ടുള്ള ജീവനക്കാരെ തിരുവനന്തപുരം പാപ്പനംകോട്ടേയ്ക്ക് സ്ഥലംമാറ്റി ദ്രോഹിക്കുകയും അതിൽ ആഹ്‌ളാദിക്കുകയും ചെയ്യുന്ന ഇവരാണ് കെ.എസ്.ആർ.ടി.സിയുടെ ശാപം. സദാസമയം എം.ഡിയുടെ മുറിയിലേക്ക് ഒളിഞ്ഞുനോക്കി നിൽപ്പാണ് ഇവരുടെ ജോലി. അകത്തെ കാര്യങ്ങൾ മനസ്സിലാക്കി, അതിനെ വളച്ചൊടിച്ച് വ്യാജപ്രചാരണം നടത്തും. ഇത്തരക്കാരെ ഓരോന്നായി പുറത്താക്കും. ഇവരെല്ലാം ചേർന്നാണ് കാലാകാലങ്ങളിൽ എത്തുന്ന എം.ഡിമാരെയും നല്ല ഉദ്യോഗസ്ഥരെയും പുകച്ചു ചാടിക്കുന്നത്. താൻ ജീവനക്കാർക്കാണ് പ്രഥമ പരിഗണന നൽകുന്നത്. ആരെയും പിരിച്ചുവിടില്ല. സാമൂഹ്യനീതി സെക്രട്ടറി കൂടിയായതിനാൽ കെ.എസ്.ആർ.ടി.സിയിലും സാമൂഹ്യനീതി ഉറപ്പാക്കും. യൂണിയൻ നേതാക്കളെ ചിലർ ബോധപൂർവം തെറ്റിദ്ധരിപ്പിച്ചാണ് തനിക്കെതിരെ രംഗത്തിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തകർത്തവനെന്ന
പഴി കേൾപ്പിക്കില്ല
വിരമിച്ചാലും ജനകീയപ്രശ്നങ്ങളിൽ ഇടപ്പെട്ട് പൊതുരംഗത്ത് സജീവമായി ഉണ്ടാകുമെന്ന് ബിജു പ്രഭാകർ പറഞ്ഞു. അന്ന് കെ.എസ്.ആർ.ടി.സിയെ തകർത്തവൻ എന്ന പേരുദോഷം കേൾക്കാൻ ഇടവരുത്തില്ല. കാട്ടില തടി തേവരുടെ ആന എന്ന മട്ടിലാണ് പലരുടെയും പെരുമാറ്റം.
സി.എൻ.ജി ബസുകളെ എതിർക്കുന്നത് ഡീസൽ വെട്ടിപ്പിനു പിന്നിലുള്ളവരാണ്. 2017ൽ വാങ്ങിയ സി.എൻ.ജി ബസിന്റെ മൈലേജ് പരിശോധിച്ചതുപോലും അടുത്തിടെ താൻ നിർബന്ധിച്ചപ്പോഴാണ്. വണ്ടികൾ പാഴാകുന്നതിൽ ആർക്കും കുറ്റബോധമില്ല. 550ഓളം വാഹനങ്ങളാണ് വെറുതെ കിടക്കുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് കെ.സ്വിഫ്റ്റ് കമ്പനിയുമായി മുന്നോട്ടു പോകും. മാറ്റങ്ങൾക്ക് തടസ്സം നിൽക്കുന്നവർ സംരക്ഷിക്കുന്നത് ജീവനക്കാരുടേയോ ജനങ്ങളുടേയോ സർക്കാരിന്റേയോ താത്പര്യമല്ലെന്നും ബിജു പ്രഭാകർ ഓർമ്മിപ്പിച്ചു.
സ്വന്തം അനുഭവം വിവരിച്ച് ബിജുപ്രഭാകർ:
ജോലി മുടങ്ങാതിരിക്കാൻ അമ്മയുടെ
സംസ്കാരംപോലും മാറ്റിവച്ചു
തിരുവനന്തപുരം:ജില്ലാ കളക്ടറായിരിക്കെ,ഏറ്റെടുത്ത ജോലി പൂർത്തിയാക്കിയ ശേഷമാണ് അമ്മയുടെ സംസ്കാരത്തിന് പോലും പോയതെന്ന സ്വന്തം അനുഭവവും ഫേസ്ബുക്ക് ലൈവിൽ പങ്കുവച്ച് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ.
'2016 ൽ കളക്ടറായിരിക്കെ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേദിവസം രാത്രി 10.45നാണ് അമ്മ മരിച്ചത്. 8000ത്തോളം ഉദ്യോഗസ്ഥരെ പിറ്റേന്ന് രാവിലെ വോട്ടെണ്ണലിനായി നിയോഗിച്ചു കഴിഞ്ഞപ്പോഴാണ് വിവരം അറിഞ്ഞത്. രാവിലെ അഞ്ചു മണിമുതൽ അവരോട് എത്താനും നിർദ്ദേശിച്ചിരുന്നു. അപ്പോഴാണ് അനുജൻ വിളിച്ച് കാര്യം പറഞ്ഞത്. വേണമെങ്കിൽ അന്നേരം എനിക്ക് ചുമതല എ.ഡി എമ്മിന് കൈമാറി അമ്മയുടെ ശവദാഹത്തിന് വീട്ടിലേക്ക് മടങ്ങാമായിരുന്നു. എന്നാൽ,ജോലിയാണ് പ്രധാനമെന്നാണ് അമ്മ എന്നെ പഠിപ്പിച്ചത്. അതിനാൽ, അനുജൻമാരുമായി ആലോചിച്ച് സംസ്കാരം മാറ്റിവയ്ക്കാമെന്ന് തീരുമാനിച്ചു. വോട്ടെണ്ണൽ കഴിഞ്ഞശേഷമാണ് സംസ്കാരത്തിന് പോയത്'.
ഏതെങ്കിലും കൊച്ചിന്റെ നൂലുകെട്ടിനുംഅവധിയിൽ പോകുന്നവരാണ് കെ.എസ്.ആർ.ടി.സിയിലുള്ളത്. കൊവിഡ് കാലത്ത് ഡ്യൂട്ടിയ്ക്ക് എത്താതെ വടകരയിൽ ഒരു മഹാൻ 120 ദിവസമാണ് കണ്ടെയ്ൻമെന്റ് സോണിൽ ഇരുന്നത്. കഴിഞ്ഞദിവസം എന്റെ വാർത്താസമ്മേളനം കഴിഞ്ഞപ്പോൾ പരിഹാസ രൂപത്തിൽ ചിലർ കമന്റിട്ടു. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ വീട്ടിൽ നട്ട കപ്പ പിഴുതു കളയാൻ എം.ഡി പറയുമോയെന്ന് ഭർത്താവിനോട് ഭാര്യ ചോദിക്കുന്നു എന്നായിരുന്നു ആക്ഷേപം. എൻെറ വീട്ടിലും കൃഷി സ്ഥലമുണ്ട്. അവിടെ കൃഷി ചെയ്യുന്നതും കപ്പ നടുന്നതും ജോലി സമയത്തല്ല- ബിജു പ്രഭാകർ പറഞ്ഞു.