1

പൂവാർ: നെയ്യാറ്റിൻകര താലൂക്കിലെ കരുംകുളത്ത് കെട്ടുകല്യാണ നിർമ്മാർജന ശതാബ്ദി സ്മാരകം വേണമെന്ന ആവശ്യം ശക്തമാകുന്നു.

19-ാം നൂറ്റാണ്ടിൽ സമൂഹത്തിൽ നിലനിന്നിരുന്ന ആചാരങ്ങളിൽ ഒന്നായിരുന്നു കെട്ടു കല്യാണം. പാവങ്ങളായ സാധാരണ ജനവിഭാഗങ്ങളുടെ ധന ദുർവിനിയോഗമാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് ബോദ്ധ്യമായ ശ്രീനാരായണഗുരു 1911 ൽ കരുംകുളത്തുവച്ച് കെട്ടുകല്യാണം നിരോധിച്ചു.

സമൂഹത്തിൽ നിലനിന്നിരുന്ന ഒരു അസന്മാർഗിക ആചാരത്തെ ഇല്ലായ്മചെയ്തിട്ട് 110 വർഷം പിന്നിട്ടു.

1911 ജനുവരി 18നാണ് ശ്രീനാരായണ ഗുരുദേവൻ കരുംകുളത്തു നടന്ന ഒരു കെട്ട് കല്യാണത്തിൽ പങ്കെടുത്തുകൊണ്ട് അവിടെ കൂടിയവരെ ബോധവാന്മാരാക്കുകയും, ഇനി മേലിൽ ഇതുപോലുള്ള ദുരാചാരങ്ങൾ നടത്താൻ പാടില്ലെന്നും ഗുരുദേവൻ ആജ്ഞാപിച്ചു. ഗുരുദേവന്റെ വാക്കുകൾ ജനം ശിരസാവഹിച്ചു.

കെട്ടുകല്യാണം നിരോധിച്ച കരുംകുളത്തിന് സാമൂഹ്യ പ്രസക്തി ഏറെയുണ്ടായിട്ടും വികസനം മാത്രം അകലെയാണെന്നാണ് നാട്ടുകാർ പറയുന്നത്. കരുംകുളം എസ്.എൻ.ഡി.പി യോഗം ശാഖയുടെ നേതൃത്വത്തിൽ പ്രദേശത്ത് കെട്ടുകല്യാണ നിർമ്മാർജന ശതാബ്ദി സ്മാരകം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രി, ടൂറിസം മന്ത്രി തുടങ്ങിയവർക്ക് നിവേദനവും നൽകി.