തിരുവനന്തപുരം:വിപുലമായ സജ്ജീകരണങ്ങളാൽ തയ്യാറായ മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രത്തിൽ ആദ്യദിനമായ ഇന്നലെ 57 പേർ വാക്സിൻ സ്വീകരിച്ചു. നൂറു പേർക്കാണ് ഒരു ദിവസം വാക്സിൻ നൽകുന്നതെങ്കിലും സ്ഥലത്തില്ലാത്തവരും ഗർഭിണികളും മുലയൂട്ടുന്നവരുമൊക്കെയായി 43 പേർക്ക് എത്താൻ കഴിഞ്ഞില്ല.ഇവർക്ക് മറ്റൊരു ദിവസം അവസരമൊരുക്കും. മെഡിക്കൽ കോളേജ് മൾട്ടി ഡിസിപ്ലിനറി റിസർച്ച് ലാബ് കെട്ടിടത്തിൽ സജ്ജീകരിച്ച വാക്സിനേഷൻ കേന്ദ്രത്തിൽ രാവിലെ 9ന് വാക്സിനേഷൻ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണർ ഡോ വിനയ് ഗോയൽ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ദിവ്യ സദാശിവൻ, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്. ഷർമ്മദ്, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ.വിമല, കമ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.പി.എസ്. ഇന്ദു, അസിസ്റ്റന്റ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. ദേവരാജ്, വാക്സിനേഷൻ കോ ഓർഡിനേറ്റർ ഡോ.സുജാത, എം.ഡി.ആർ.എൽ നോഡൽ ഓഫീസർ രതീഷ് .ജി.ബി എന്നിവർ പങ്കെടുത്തു. എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ.എ.സന്തോഷ് കുമാറാണ് ആദ്യം വാക്സിൻ സ്വീകരിച്ചത്.രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ചു വരെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. ആറു സ്റ്റാഫ് നഴ്സ്, രണ്ട് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഉൾപ്പെടെ എട്ടു പേർ വീതമുള്ള അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പത്ത് ആഴ്ചയോളം നീളുന്ന വാക്സിനേഷന് ഇവർ രണ്ടു തവണയായി നേതൃത്വം നൽകും.