cm

തിരുവനന്തപുരം: ഒരു വിഭാഗത്തിന്റേയും നിലവിലെ സംവരണത്തോതിൽ കുറവ് വരരുതെന്ന ശക്തമായ നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

മസ്‌ക്കറ്റ് ഹോട്ടലിൽ വിവിധ സാമൂഹ്യ സംഘടനാ നേതാക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വിഷയത്തിൽ സംവരണവുമായി ബന്ധപ്പെട്ട് പിന്നാക്ക ക്ഷേമ സമിതി പഠനം നടത്തുന്നുണ്ട്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും. ആദിവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നം പരിഹരിക്കും. അറബി ഉൾപ്പെടെ എല്ലാ ഭാഷകളെയും പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരിനുള്ളത്. ദുരന്തങ്ങൾ നേരിടുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. സാമൂഹ്യ സന്നദ്ധസേനയിലെ ഒരു ലക്ഷം വോളണ്ടിയർമാർ ഉടൻ പരിശീലനം പൂർത്തിയാക്കും. തീര ശോഷണം നേരിടുന്നതിന് കിഫ്ബി ഫണ്ടുപയോഗിച്ച് പദ്ധതി നടപ്പാക്കും.

നവോത്ഥാന മൂല്യങ്ങൾ തകർക്കാനുള്ള ശ്രമത്തിനെതിരെ കൂടുതൽ ജാഗ്രതയോടെ ഇടപെടേണ്ട ഘട്ടമാണിത്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കൺവെൻഷനുകൾ സംഘടിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഓർഗനൈസിംഗ് സെക്രട്ടറി പി. രാമഭദ്രൻ ,ഓർത്തഡോക്‌സ് സഭാ ആർച്ച് ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രിഗോറിയസ്, കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി, സമിതി വൈസ് പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗർ, തിരുവനന്തപുരം അതിരൂപത വികാരി ജനറൽ ഫാദർ യൂജിൻ എച്ച്. പെരേര, സമിതി സെക്രട്ടറി അഡ്വ. വി. ആർ. ദേവദാസ്, എസ്. എൻ. ഡി. പി യോഗം പ്രതിനിധി ആലുവിള അജിത്ത്, ഐക്യ മലയരയ മഹാസഭയുടെ പി. കെ. സജീവ്, വീരശൈവ സഭ പ്രതിനിധി ടി. പി. കുഞ്ഞുമോൻ, എഴുത്തച്ഛൻ സമാജം പ്രതിനിധി പ്രൊഫ. വിജയകുമാർ, മാവിലൻ വിഭാഗം പ്രതിനിധി ഗോപി മുതിരക്കര, എ. കെ. സി. എച്ച്. എം. എസ് പ്രതിനിധി അഡ്വ. രാജു, ചേരമർ സംഘം പ്രതിനിധി നെയ്യാറ്റിൻകര സത്യശീലൻ, സാംബവ മഹാസഭ പ്രതിനിധി രാമചന്ദ്രൻ മുല്ലശേരി എന്നിവർ സംസാരിച്ചു.