ambulance

കണ്ണൂർ: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ വാഹനങ്ങളിൽ സൺകൂളർ ഫിലിമും കർട്ടനും ഒഴിവാക്കാനുള്ള നടപടിയുമായി മോട്ടോർ വാഹന വകുപ്പും പൊലീസും. മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിയമ ലംഘനങ്ങൾ കാണാതെ ആംബുലൻസുകളെ പോലും ഉപദ്രവിക്കുന്നതായാണ് ആക്ഷേപം.

നിർഭയ കേസിനെ തുടർന്നാണ് സുപ്രിംകോടതി നിയമം കർശനമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയത്. എന്നാൽ ആബുലൻസുകളിൽ ഇത്തരം സംവിധാനങ്ങൾ അനിവാര്യമാണ്. കർട്ടനും സൺകൂളർ ഫിലിമും നീക്കിയാൽ രോഗികളുടെ സ്വകാര്യത നഷ്ടമാകും. സമൂഹമാദ്ധ്യമങ്ങൾ സജീവമായ ഈ കാലത്ത് സ്ഥിതി ഭയാനകമാകുമെന്നാണ് വിലയിരുത്തൽ. അത്യാസന്ന നിലയിൽ രോഗികളെ കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ ഇ.സി.ജി റീഡിഗ് അറിയാനുള്ള മെഷീൻ ഘടിപ്പിക്കേണ്ട സാഹചര്യം ധാരാളമായി ഉണ്ടാകാറുണ്ട്. മാറിടം ഉൾപ്പെടെയുള്ള ശരീരഭാഗങ്ങളിലാണ് ഇതിന്റെ അനുബന്ധ ഭാഗങ്ങൾ ഘടിപ്പിക്കുക. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകളായ രോഗികളുടെ നഗ്നത ഭാഗികമായെങ്കിലും വഴിയോരത്തും സ്വകാര്യ വ്യക്തികളുടെ സി.സി.ടി.വികളിലും പതിയും.

ഗർഭിണികൾ ആംബുലൻസിലും മറ്റ് വാഹനങ്ങളിലും പ്രസവിച്ച നൂറുകണക്കിന് സംഭവങ്ങളുണ്ട്. ഇത്തരം സന്ദർഭങ്ങൾ പൊതുസമൂഹം കാണും. തീ പൊള്ളലേറ്റ രോഗിളെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ ശരീരത്തിൽ കോട്ടൻ തുണി ഉപയോഗിക്കാമെങ്കിലും പ്രയോഗികമല്ല. പലപ്പോഴും ഇത്തരം ആളുകളെ ഭാഗികമായോ പൂർണമായോ നഗ്നതയോടെയാണ് ആശുപത്രിയിൽ എത്തിക്കാറുള്ളത്. ദീർഘ യാത്രയിൽ രോഗിക്ക് മല,മൂത്ര വിസർജനം ചെയ്യപ്പെടേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിയില്ല. ആംബുലൻസിനുള്ളൽ വച്ചുതന്നെയാണ് ഇത് നിർവഹിക്കാറുള്ളത്. ഇതുപോലെ തന്നെ കുഞ്ഞുങ്ങളെ ദീർഘയാത്രയിൽ മുലയൂട്ടന്നതും ഒഴിവാക്കാൻ കഴിയില്ല. മാനസിക അസ്വാസ്ഥ്യം ഉള്ള രോഗികളെ കൊണ്ടുപോകുന്ന സാഹചര്യം അതിലും ദയനീയമാണ്. അക്രമ സ്വഭാവമുള്ള രോഗികൾ വസ്ത്രങ്ങൾ പറിച്ചെറിയുന്നതിനും സമൂഹം സാക്ഷ്യം വഹിക്കേണ്ടി വരും.
ദിവസങ്ങളോളം പഴക്കമുള്ള മൃത ശരീരങ്ങൾ സഞ്ചരിക്കുന്ന കാഴ്ചവസ്തുക്കളാകും. ആംബുലൻസ് ഇത്തരം രോഗികളെ കൊണ്ടുപോകുമ്പോഴും ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തുമ്പോഴും ചുറ്റും ഓടി കൂടുന്നവർ പകർത്തുന്ന ചിത്രങ്ങൾ അടുത്ത ബന്ധുക്കൾ കാണുമ്പോഴുണ്ടാകുന്ന മാനഹാനി പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. നിയമത്തിൽ ആംബുലൻസുകൾക്ക് ഇളവ് നൽകി ഇത്തരം സന്ദർഭങ്ങളെ മറികടക്കാനുള്ള നടപടി വേണമെന്നാണ് അഭിപ്രായം.

നിലവിൽ നിരോധനം ലംഘിച്ചാൽ 1250 രൂപയാണ് പിഴ ഈടാക്കുക.