തിരുവനന്തപുരം: സ്‌പെയ്‌സ് പാർക്ക് പദ്ധതിയിൽ ജീവനക്കാരെ നിയമിച്ചതിലുണ്ടായ ജാഗ്രതക്കുറവും വീഴ്ചയും കാരണം പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്‌സ് ലിമിറ്റഡിനെ ഐ.ടി വകുപ്പിന് കീഴിലുള്ള പദ്ധതികളിൽ പങ്കെടുക്കുന്നതിൽ നിന്ന് 2020 നവംബർ 27 മുതൽ രണ്ടു വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2018 ഡിസംബർ ഒന്നുമുതൽ 2020 നവംബർ 30വരെ 24 മാസത്തേക്കായിരുന്നു കരാർ നൽകിയിരുന്നത്. വീഴ്ചകളുടെ അടിസ്ഥാനത്തിലാണ് കരാർ പുതുക്കേണ്ടെന്ന് തീരുമാനിച്ചത്. കെ ഫോണിൽ കൂപ്പേഴ്‌സ് കൺസൾട്ടന്റായിരുന്നപ്പോൾ പ്രതിമാസം 20,64,528 രൂപയാണ് പ്രതിമാസം ഫീസായി നൽകിയിരുന്നത്. കൂപ്പേഴ്‌സിന് പകരമായി മൂന്നുപേരടങ്ങുന്ന പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കാൻ തീരുമാനിച്ചതായും അതിനായി കെ.എസ്.ഐ.ടി.ഐ.എൽ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റും കൂപ്പേഴ്‌സും തമ്മിൽ എത്ര രൂപ ഫീസിനത്തിൽ വ്യത്യാസമുണ്ടാകുമെന്ന ചോദ്യത്തിന് താരതമ്യം ചെയ്യാൻ സാദ്ധ്യമല്ലെന്ന മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്.