fd

വർക്കല: കുടിവെള്ള പദ്ധതികൾ പലതുണ്ടെങ്കിലും ഇലകമൺ ഗ്രാമപഞ്ചായത്തിലെ ജലക്ഷാമത്തിന് പരിഹാരം കാണാൻ അധികൃതർക്ക് കഴിയുന്നില്ല.

നീരുറവ സംഭരണം ആസ്പദമാക്കിയാണ് കായൽപ്പുറത്ത് കുടിവെള്ള വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതി പ്രയോജനപ്പെടുത്താൻ അധികൃതർക്ക് കഴിയുന്നതുമില്ല. കുടിവെള്ളത്തിനായി ജനങ്ങൾ പരക്കം പായുമ്പോഴും കായൽപ്പുറം വാട്ടർ സപ്ലൈ പദ്ധതിയിലെ ജലം പാഴാവുകയാണ്. 8വർഷം മുൻപ് കായൽപ്പുറം വാട്ടർ സ്കീമിന്റെ നവീകരണത്തിന്റെ ഭാഗമായി ജലസ്രോതസ് നവീകരിക്കുകയും 3 മോട്ടോറുകൾ സ്ഥാപിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ 2 വർഷമായി 2 മോട്ടോറുകൾ കേടാവുകയും ചെയ്തു. നിലവിൽ ഒരെണ്ണം മാത്രമാണ് പേരിന് വേണ്ടി പ്രവർത്തിക്കുന്നത്.

മോട്ടോറുകൾ തകരാറിലായിട്ടും അറ്റകുറ്റപ്പണികൾ നടത്താൻ വാട്ടർ അതോറിട്ടിക്ക് കഴിയുന്നതുമില്ല. കായൽപ്പുറം ഉറവയിലെ ജലം വിള പ്പുറം വാട്ടർടാങ്കിൽ എത്തിക്കണമെങ്കിൽ പഴയ ജലവിതരണ കുഴലുകൾ മാറ്റി പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കേണ്ടതായിട്ടുണ്ട്. വേനൽ കടുക്കുന്നതോടെ കടുത്ത ജലക്ഷാമം ഗ്രാമപഞ്ചായത്ത് നേരിടേണ്ടിവരും. ജലവിതരണം കാര്യക്ഷമമാക്കാൻ വാട്ടർ അതോറിട്ടിയും ഗ്രാമപഞ്ചായത്തും മുൻകൈ എടുക്കേണ്ടതുണ്ട്

 ഗ്രാമപഞ്ചായത്തിലുള്ളത് - നാല് കുടിവെള്ള പദ്ധതികൾ

പദ്ധതികൾ ഇവ

വാമനപുരം പദ്ധതിയുടെ ഭാഗമായ വിളപ്പുറം കുടിവെള്ള പദ്ധതി

കായൽപ്പുറം കുടിവെള്ള പദ്ധതി

പാളയംകുന്ന്പദ്ധതി

ഹരിഹരപുരം പദ്ധതി

കുടിവെള്ളം കിട്ടാതെ

ചാരും കുഴി കോളനി, കുന്നുംപുറം കോളനി,തെറ്റിക്കുഴി കോളനി, ചാലുവിള കോളനി, തേരിക്കൽ കോളനി എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.

പദ്ധതികൾക്ക് സംഭവിച്ചത്

കായൽ പുറം വാട്ടർ സപ്ലൈ സ്കീം പമ്പ് ഹൗസിൽ 68 ലക്ഷത്തിന്റെ നവീകരണം 2012ൽ നടത്തിയിട്ടും ജലക്ഷാമത്തിന് പരിഹാരമായില്ല. 1986ൽ ആവിഷ്കരിച്ചതാണ് കായൽപുറം വാട്ടർ സപ്ലൈ സ്കീം. ഇവിടെയുള്ള പമ്പ് ഹൗസിൽ നിന്നും ജലം ശേഖരിച്ച് 3 കിലോമീറ്റർ ദൂരെയുള്ള വിളപ്പുറം ജലസംഭരണിയിൽ എത്തിച്ചാണ് ഗ്രാമപഞ്ചായത്തിൽ ജലവിതരണം നടത്തിവരുന്നത്. വാമനപുരം പദ്ധതിയുടെ ഭാഗമായി 2014- 2015 കാലയളവിലാണ് മൂന്നരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്ക് വിളപുറത്ത് കമ്മിഷൻ ചെയ്തത്. വാമനപുരം നദീജലം ഉള്ളതിനാൽ കായൽപ്പുറം നീരുറവ കൂടുതൽ പ്രയോജനപ്പെടുത്താൻ അധികൃതർ ശ്രമിക്കുന്നില്ല. വിളപുറത്ത് വർഷങ്ങൾക്ക് മുൻപ് ഒന്നരലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. അതിനു പുറമേയാണ് മൂന്നര ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് കൂടി സ്ഥാപിച്ചത്. ഉയർന്ന പ്രദേശം ഉൾപ്പെടുന്ന ഭാഗങ്ങളിൽ ആഴ്ചയിൽ ഒരിക്കൽ മാത്രമാണ് കുടിവെള്ളം ലഭിക്കുന്നത്.

ജലവിതരണം ആഴ്ചയിലൊരിക്കൽ മാത്രം

ഇലകമൺ കായൽപ്പുറം വാട്ടർ സപ്ലൈ സ്കീമിൽ ഉൾപ്പെട്ട പമ്പ് ഹൗസിൽ തകരാറിലായ മോട്ടോറുകൾ പ്രവർത്തനക്ഷമമാക്കണം. പഴയ പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിക്കണം. കൂടുതൽ സമയം ജലം പമ്പ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

വിനോജ് വിശാൽ, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ്, കോൺഗ്രസ്