കാസർകോട്: ഉദയഗിരിയിൽ ഹോസ്റ്റൽ വരുന്നതായി കേട്ടപ്പോൾ സർക്കാർ ജീവനക്കാരായ വനിതകൾ സന്തോഷിച്ചിരുന്നു. എന്നാൽ അലോട്ട്‌മെന്റ് ലഭിച്ച ശേഷം വാസമുറപ്പിച്ചതോടെ ഓരോ മാസത്തെയും ചിലവ് കേട്ടപ്പോൾ അന്താളിക്കുകയാണ്. സ്വകാര്യവ്യക്തികളുടെ ഫ്ളാറ്റിൽ പോലും ഇല്ലാത്ത ചിലവാണിവിടെ. താമസം, ഭക്ഷണം, കറണ്ട് ചാർജ്, വെള്ളക്കരം എന്നിവയ്ക്കു പുറമേ ഹോസ്റ്റലിലെ ജീവനക്കാരുടെ മാസ ശമ്പളവും താമസക്കാർ വഹിക്കണമെന്നാണ് രീതി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ നിന്നുള്ള ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരാണിവിടെ താമസിക്കുന്നുണ്ട്. 120 പേർക്ക് താമസിക്കാൻ പറ്റുന്ന രണ്ട് ബ്ലോക്കുകളിലായി 21 പേർ മാത്രമാണ് താമസിക്കുന്നത്. രണ്ട് വീതം വാർഡൻ, സ്വീപ്പർ, സെക്യൂരിറ്റി ജീവനക്കാരും ഭക്ഷണം പാചകം ചെയ്യുന്ന മൂന്നുപേരും ഹോസ്റ്റലിൽ ജോലിക്കാരായുണ്ട്. ഇവരുടെയെല്ലാം ശമ്പളം മാസംതോറും നൽകണമെന്നാണ് വനിതാ ജീവനക്കാർക്ക് നൽകിയ നിർദേശം. രണ്ട് വാർഡന്മാർ 20,500, രണ്ട് സെക്യൂരിറ്റി 19,000, രണ്ട് സ്വീപ്പർ 19,000, മൂന്ന് കുക്കുമാർ 25,500 എന്നിങ്ങനെയാണ് താമസക്കാർ ശമ്പളം നൽകേണ്ടത്.
638 രൂപ വാടക ചെല്ലാൻ അടച്ചും 2500 രൂപ നിക്ഷേപം നൽകിയുമാണ് കളക്ട്രേറ്റിൽ നിന്ന് ജീവനക്കാർക്ക് മുറി അനുവദിക്കുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും നിരക്കും ഭക്ഷണചിലവും കൊടുക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. അതേസമയം സാലറി കൊടുക്കാനാകില്ലെന്ന് ഉദ്യോഗസ്ഥകൾ പറയുന്നു. വാടക അടക്കുന്നതും മുറികളുടെ അലോട്ട്‌മെന്റ് നൽകുന്നതും കളക്ട്രേറ്റിൽ നിന്നാണ്. ആകെയുള്ള ജീവനക്കാരെ ഒരു ബ്ലോക്കിൽ തന്നെ ക്രമത്തിൽ താമസിപ്പിച്ചാൽ വൈദ്യുതി ചാർജ്ജ് ഉൾപ്പെടെ ലാഭിക്കാൻ കഴിയുമെന്നാണ് ജീവനക്കാർ പറയുന്നത്.
'തീവണ്ടികളിലെ ബർത്ത്' പോലെയാണ് മൂന്ന് പേർക്ക് കിടക്കേണ്ടുന്ന കട്ടിലുകൾ ഇട്ടിരിക്കുന്നതെന്നാണ് ആക്ഷേപം. ജീവനക്കാർക്ക് അലോട്ട്‌മെന്റ് നൽകുന്നത് തോന്നിയത് പോലെയാണ്. താഴത്തെ നിലയിൽ കുറച്ചു പേർക്ക് നൽകി ഒന്നാം നിലയിലെ മുറികൾ ഒഴിച്ചിട്ട ശേഷം രണ്ടാമത്തെ നിലയിലേക്ക് കുറെ പേർക്ക് അലോട്ട്‌മെന്റ് നൽകി. മറ്റു ചിലർക്ക് രണ്ടാമത്തെ ബ്ലോക്കിലാണ് അലോട്ട്‌മെന്റ് നൽകിയത്. ഇവരെ എല്ലാവരെയും ഒറ്റ ബ്ലോക്കിൽ പാർപ്പിച്ചാൽ ചിലവ് കുറയ്ക്കാൻ കഴിയും എന്നാണ് അഭിപ്രായം. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തിയാണ് സർക്കാർ വനിതാ ഹോസ്റ്റൽ പണിതത്. ലാപ്സാകുന്ന പണം കൊണ്ട് കുറെ ഫർണിച്ചറുകളും വാങ്ങികൂട്ടിയുണ്ട്. ജില്ലാ ഭരണകൂടവും വനിതാ ശിശുവികസന വകുപ്പും ചേർന്നാണ് ഹോസ്റ്റലിന്റെ ചുമതല വഹിക്കുന്നത്.
ബൈറ്റ്
മുറികളെല്ലാം ഞങ്ങളാണ് തൂത്തുവാരുന്നത്. ചുരുങ്ങിയ താമസക്കാർക്ക് ഇത്രയൊന്നും ജീവനക്കാർ വേണ്ട. സർക്കാർ ഹോസ്റ്റലിൽ സർക്കാരല്ലെ സൗകര്യം ഒരുക്കേണ്ടത്. (ഹോസ്റ്റലിലെ താമസക്കാരി)
കൊവിഡ് സെന്റർ ആയിരുന്ന ഹോസ്റ്റലിൽ ഇപ്പോൾ താമസം തുടങ്ങിയതേയുള്ളൂ. 120 പേരുടെ സൗകര്യമുള്ള സ്ഥലത്ത് 21 പേർ മാത്രമാണ് വന്നിരിക്കുന്നത്. അതിന്റെ പോരായ്മകൾ കാണും. കൂടുതൽ ജീവനക്കാരികൾ എത്തിക്കഴിഞ്ഞാൽ എല്ലാ പ്രശ്നങ്ങളും തീരും. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മീറ്റിംഗ് നടത്തി വിഷയം പരിഹരിക്കാനുള്ള ശ്രമം നടത്തിവരുന്നുണ്ട്.
കവിതാ റാണി രഞ്ജിത്ത്
(ജില്ലാ പ്രോഗ്രാം ഓഫീസർ, വനിതാ ശിശു വികസന വകുപ്പ് )