തിരുവനന്തപുരം: ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡിലെ തൊഴിലാളികൾക്കുള്ള ഇടക്കാലാശ്വാസം നൽകുന്നതുസംബന്ധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനമറിയിക്കാൻ കമ്പനി മാനേജ്‌മെന്റിന് മന്ത്രിതല സമിതി നിർദ്ദേശം നൽകി. സെക്രട്ടേറിയറ്റിൽ ഇന്നലെ നടന്ന കമ്പനി മാനേജ്‌മെന്റ്, തൊഴിലാളി യൂണിയനുകൾ എന്നിവരുമായി മന്ത്രി ഇ.പി. ജയരാജന്റെ അദ്ധ്യക്ഷതയിൽ മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവർ നടത്തിയ ചർച്ചയിലാണ് തീരുമാനം.
കമ്പനി തുറക്കണമെന്നു തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്ന് ചർച്ചയിൽ മന്ത്രി ടി.പി. രാകൃഷ്ണൻ വ്യക്തമാക്കി. തൊഴിലാളികൾക്ക് നൽകാനുള്ള ഇടക്കാലാശ്വാസം സംബന്ധിച്ച് കമ്പനി മാനേജ്‌മെന്റ് ഒരാഴ്ചയ്ക്കുള്ളിൽ ലേബർ കമ്മിഷണറെ തീരുമാനമറിയിക്കണം. കമ്പനിയിൽ ആത്മഹത്യചെയ്ത തൊഴിലാളിയുടെ കുടുംബത്തിന് ക്ഷേമമുറപ്പാക്കുന്നതു സംബന്ധിച്ചും അന്നുതന്നെ ലേബർ കമ്മിഷണർ വഴി സംസ്ഥാന സർക്കാരിന് മറുപടി നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി.
ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ കമ്പനിയിലെ തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അടച്ചുപൂട്ടിയ വേളി യൂണിറ്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിനുമായി ഫെബ്രുവരി 24ന് ട്രേഡ് യൂണിയനുകളുമായി മാനേജ്‌മെന്റ് അന്തിമ ചർച്ച നടത്തി തീരുമാനമെടുക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. ചർച്ചയിൽ ലേബർ കമ്മിഷണർ പ്രണബ്‌ജ്യോതി നാഥ്, അഡിഷണൽ ലേബർ കമ്മിഷണർമാരായ കെ. ശ്രീലാൽ, കെ.എം. സുനിൽ എന്നിവരോടൊപ്പം ട്രേഡ് യൂണിയൻ പ്രതിനിധികളായ എസ്.എസ്. പോറ്റി, ഡി. മോഹനൻ, രത്നകുമാർ, അഡ്വ. എം.എ. വാഹിദ്, മണക്കാട് ചന്ദ്രൻകുട്ടി, വഞ്ചിയൂർ രാധാകൃഷ്ണൻ, ആർ. അജിത്കുമാർ, എസ്. രാധാകൃഷ്ണൻ, എസ്.ആർ. ബൈജു, കെ. ജയകുമാർ തുടങ്ങിയവരും കമ്പനി പ്രതിനിധികളായി ബി. ഭോജ്വാനി, എസ്. ശ്യാം, എസ്. മഹേഷ് എന്നിവരും പങ്കെടുത്തു.