ബാലരാമപുരം: വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്റെ പേരിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിറുത്തി ഡ്രൈവറെ മർദ്ദിച്ച കേസിൽ യുവാവിനെ ബാലരാമപുരം പൊലീസ് അറസ്റ്റുചെയ്‌തു. അകരത്തിൻവിള ശിവൻകോവിൽ റോഡിൽ ലക്ഷ്മി ഭവനിൽ ശ്രീജിത്ത് ബാബുവാണ് (35) പിടിയിലായത്. ഇന്നലെ രാവിലെ 11.30ഓടെ പനയറക്കുന്നിൽ ബാലരാമപുരം പൊലീസ് സ്റ്റേഷന് സമീപമായിരുന്നു സംഭവം. കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവർ അരുണിനാണ് മർദ്ദനമേറ്റത്. തർക്കത്തിനിടെ കണ്ടക്ടറെയും ശ്രീജിത്ത് മർദ്ദിച്ചു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സി.ഐ ജി. ബിനു, എസ്.ഐ വിനോദ് കുമാർ, എ.എസ്.ഐ പ്രശാന്ത്, സി.പി.ഒ ശ്രീകാന്ത്, സി.പി.ഒ സുനു എന്നിവർ പ്രതിയെ പിടികൂടൂകയായിരുന്നു. ഇയാളെ റിമാൻഡ് ചെയ്‌തു.