bridge

തലശ്ശേരി: നാട്ടിലെങ്ങും പുത്തൻ പാലങ്ങൾ നിർമ്മിക്കുമ്പോഴും നഗരത്തിൽ റെയിൽവെ സ്റ്റേഷന് സമീപത്തെ കാലപ്പഴക്കം ചെന്ന കുയാലിപ്പാലത്തെക്കുറിച്ച് ആർക്കും വേവലാതിയില്ല. 1966ൽ നിർമ്മിച്ച പാലത്തിലൂടെ ഒരു ബസിന് മാത്രം കടന്നു പോകാനേ വീതിയുള്ളു. ഈ പാലത്തിലൂടെയാണ് നിര നിരയായി ഭാരവാഹനങ്ങൾ കടന്നു പോകുന്നത്. പാലത്തിന്റെ അടിഭാഗമാകട്ടെ കമ്പികൾ ദ്രവിച്ച് സിമന്റ് ചീളുകൾ അടർന്ന് വീണു കൊണ്ടിരിക്കുകയാണ്. പാലത്തിന്റെ കൈവരികൾ പലയിടങ്ങളിലും തകർന്നിട്ടുണ്ട്.
തലശ്ശേരി-കുടക് റോഡിലും, അഞ്ചരക്കണ്ടി വിമാനത്താവളം റോഡിലും ഗതാഗത തടസമുണ്ടാകുമ്പോൾ വാഹനങ്ങൾ ഇതുവഴിയാണ് കടന്നു പോവുക. കുയ്യാലി റെയിൽവേ ഗേറ്റ് അടച്ചു കഴിഞ്ഞാൽ ഭാരവാഹനങ്ങൾ ഈ പാലത്തിൽ ഏറെ സമയം നിർത്തിയിടും. അതു താങ്ങാനുള്ള ശേഷിയില്ലാതെ പാലം കിതക്കുകയാണ്.
വീനസ് കോർണർ മുതൽ ഗുഡ്സ് ഷെഡ് റോഡ് വരെ റോഡ് വിതി കൂട്ടാനുള്ള നീക്കം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും എവിടെയും എത്തിയില്ല. കയ്യാലി ഗേറ്റ് അടച്ചാൽ ഇത്രയും ദൂരം വാഹനങ്ങൾ ഏറെ നേരം കാത്തു കെട്ടിക്കിടക്കേണ്ടി വരും. ഏറ്റവും കൂടുതൽ പാലങ്ങൾ പണിതെന്ന് ഇടത് സർക്കാർ അവകാശപ്പെടുമ്പോൾ മുഖ്യമന്ത്രിയുടെ നാട്ടിലേക്ക് പോകുന്ന റോഡിലുള്ള കുയ്യാലി പാലത്തിന് മാത്രം ശാപമോക്ഷമില്ല.