pappinissery

പാപ്പിനിശേരി: ദേശീയ പാത ബൈപാസിന്റെ ഭാഗമായി പാപ്പിനിശ്ശേരി തുരുത്തിയിലെ മുഴുവൻ സ്ഥലങ്ങളുടെയും വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെയും സർവേ നടപടികൾ പൂർത്തിയാക്കി. ഇതോടെ കണ്ണൂർ ബൈപാസിന്റെ ഭാഗമായി വിവിധ വില്ലേജുകളിലെ സ്ഥലം നിർണ്ണയം മുഴുവനും പൂർത്തിയായി. തുരുത്തിയിൽ സമ്മത പത്രം ഇനിയും നൽകാത്ത കുടുംബങ്ങൾ സർവേ നടപടികളുമായി സഹകരിച്ചതോടെയാണ് അധികൃതർക്ക് പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കാനായത്.
പാപ്പിനിശ്ശേരി തുരുത്തിയിൽ ഏറ്റെടുത്ത 15 ഏക്കറോളം സ്ഥലവും പ്രദേശത്തെ വീടുകളും ഏറ്റെടുക്കുന്നതിൽ പ്രാദേശികമായി ഉയർന്ന തടസങ്ങൾ അധികൃതർക്ക് വലിയ കീറാമുട്ടിയായിരുന്നു. തുരുത്തിയിലെ ദളിത് വിഭാഗക്കാരുടെ പ്രശ്നമായതിനാൽ അധികൃതരുടെ ഭാഗത്ത് നിന്നും മെല്ലേ പോക്ക് നയമാണ് ഈ കാര്യത്തിലുണ്ടായത്. എന്നാൽ 2021 ഫെബ്രുവരി 15ന് മുൻപ് എല്ലാ സർവേ നടപടികളും പൂർത്തിയാക്കണമെന്ന കർശന നിർദ്ദേശം വന്നതോടെയാണ് തുരുത്തിയിലെ കോളനി നിവസികളുടെ എതിർപ്പിനിടയിലും അധികൃതർ സർവേ നടപടികളുമായി മുന്നോട്ട് പോയത്. അതിന്റെ ഭാഗമായി ജനുവരി 14, 15 തീയതികളിൽ 90 ശതമാനം സർവേ നടപടികളും പൂർത്തിയാക്കിയിരുന്നു.
എന്നാൽ അപ്പോഴും തുരുത്തി പട്ടികജാതി കോളനിയിലെ എട്ടു വീട്ടുകാർ പ്രതിഷേധവുമായി മാറി നിൽക്കുകയായിരുന്നു. എന്നാൽ ദേശീയപാത റവന്യൂ വിഭാഗത്തിന്റെ നിരന്തര ഇടപെടലുകൾ മൂലം മാറി നിന്ന ഏതാനു വീട്ടുകാർ മുൻ തീരുമാനത്തിൽ നിന്നും മാറ്റം വരുത്തുകയും അധികൃതരുമായി സഹകരിക്കാമെന്നും വാക്കു നൽകുകയും ചെയ്തതോടെയാണ് ബുധനാഴ്ച വീണ്ടും സർവ്വേ നടപടികൾക്ക് അധികൃതർ എത്തിയത്. രാവിലെ എത്തിയ റവന്യൂ സംഘ ത്തിനോടൊപ്പം പൊലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.