kamanam

പെരിയ: വർഗ്ഗീയത ആയുധമാക്കുന്നവർക്ക് ചുട്ട മറുപടിയായി ആരാധനാലയങ്ങൾക്ക് ഒരൊറ്റ കമാനം. പെരിയ ആയമ്പാറയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനും ബിലാൽ മസ്ജിദിനും ചേർന്നാണ് ഒരൊറ്റ പ്രവേശനകവാടം നിർമ്മിച്ചത്. ദേശീയപാത 66ന് അരികിൽ മുമ്പും ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും ഒരേ ഗേറ്റാണ് ഉണ്ടായിരുന്നത്. ഇതിനിടെ കാലപ്പഴക്കത്തിൽ ഗേറ്റ് നശിച്ചതിനെ തുടർന്ന് ക്ഷേത്ര കമ്മിറ്റി ഒരു കമാനം പണിയാം എന്ന ആശയം മുന്നോട്ട് വെച്ചു. അത് പള്ളി കമ്മിറ്റിക്കാരെ അറിയിച്ചു. അങ്ങനെ ഒരുമിച്ചുള്ള ചർച്ചകളിൽ നിന്ന് ഇങ്ങനെയൊരു ആശയമുണ്ടായി. കമാനത്തിന്റെ പകുതി ക്ഷേത്രത്തിന്റെയും അടുത്ത പകുതി മസ്ജിദിന്റെയുമാക്കി പണിയാം എന്ന്. കമാനം ഇരിക്കുന്ന സ്ഥലം സ്വകാര്യ വ്യക്തി വിട്ടുനൽകിയതോടെ നിർമ്മാണക്കമ്മിറ്റി രൂപീകരിച്ചു. അങ്ങനെ പള്ളിക്കമ്മിറ്റിയും ക്ഷേത്രത്തിന്റെ യു.എ.ഇ കമ്മിറ്റിയും ചെലവ് തുല്യമായി വഹിച്ചു. 2019 ഓഗസ്റ്റിലാണ് പണി തുടങ്ങിയതെങ്കിലും കൊവിഡും ലോക്ക്ഡൗണും കാരണം നിർമ്മാണ പ്രവർത്തികൾ നീണ്ടുപോയി. റിപ്പബ്ലിക് ദിനത്തിൽ കമാനം ഉദ്ഘാടനം ചെയ്യാനാണ് ഇവരുടെ തീരുമാനം. മതത്തിന്റെ പേരിൽ കലഹിക്കുന്നവർക്ക് നല്ലൊരു മാതൃകയാകട്ടെ എന്നാണ് നാട്ടുകാർ പറയുന്നത്.