tinju

പത്തനംതിട്ട: കോട്ടാങ്ങൽ ചുങ്കപ്പാറ മാപ്പൂര് വീട്ടിൽ ടിഞ്ചു മൈക്കിളിന്റെ ദുരുഹ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം നിലച്ചതായി മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.കുളത്തൂർ സ്വദേശിയുമായി 2017 മേയ് എട്ടിന് ടിഞ്ചുവിന്റെ വിവാഹം കഴിഞ്ഞിരുന്നതാണ്. എന്നാൽ കോട്ടാങ്ങൽ സ്വദേശിയായ ടിജിൻ ജോസഫ് ടിഞ്ചുവിനെ നിരന്തരം ഫോണിൽ വിളിച്ച് ശല്യം ചെയ്യുകയും 2019 ജൂലായ് ഒമ്പതിന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ് ടിജിൻ. ഭാര്യ ഉപേക്ഷിച്ചുപോയതാണ്. അഞ്ചുമാസത്തോളം ടിജിന്റെ വീട്ടിൽ കഴിഞ്ഞ ടിഞ്ചുവിനെ ഇക്കാലയളവിൽ മാതാപിതാക്കളുമായി ബന്ധപ്പെടാൻ അനുവദിച്ചിരുന്നില്ല. പുഷ്പഗിരി ആശുപത്രിയിൽ നഴ്‌സായിരുന്നു. 2019 ഡിസംബർ 15ന് ടിഞ്ചു തൂങ്ങിമരിച്ചുവെന്ന വാർത്തയാണ് തങ്ങൾ കേൾക്കുന്നതെന്ന് മാതാപിതാക്കൾ പറഞ്ഞു.
പെരുമ്പെട്ടി പൊലീസിൽ നൽകിയ പരാതിയിലാണ് കേസെടുത്തതെന്ന് പിതാവ് മൈക്കിൾ പറഞ്ഞു. കേസ് അന്വേഷിച്ച എസ്.ഐയെ ആരോപണ വിധേയനായ ആളെ ഉപദ്രവിച്ചുവെന്ന പേരിൽ സ്ഥലംമറ്റി. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ടിഞ്ചുവിന്റെ ശരീരഭാഗങ്ങളിലേറ്റ ക്ഷതം സംബന്ധിച്ച വ്യക്തമായ വിവരണങ്ങളുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അന്നത്തെ പത്തനംതിട്ട പൊലീസ് ചീഫ് കെ.ജി. സൈമണിനെ സമീപിച്ചതിനെ തുടർന്ന് കേസ് സി ബ്രാഞ്ച് ഡിവൈ.എസ്.പിക്ക് വിട്ടിരുന്നു. എന്നാൽ ഡിവൈ.എസ്.പി സുധാകരൻപിള്ള തങ്ങളെ ഭീഷണിപ്പെടുത്തുകയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയുമാണെന്ന് മാതാപിതാക്കൾ പറഞ്ഞു. ശരീരഭാഗങ്ങളിൽ ഇത്രയധികം മുറിവുകൾ ഉള്ളതിനാൽ പീഡനത്തിനും കൊലപാതകത്തിനും അടക്കം കേസെടുക്കാമെന്നിരിക്കേ ഇക്കാര്യത്തിൽ പൊലീസ് കാട്ടുന്ന നിസംഗത ദുരൂഹമാണ്.