മുക്കം: ദീർഘദൂരയാത്ര മുക്കം വഴി ആണെങ്കിൽ വിശ്രമത്തിനും പ്രാഥമികകൃത്യങ്ങൾക്കും ഇനി പ്രയാസമുണ്ടാവില്ല. മുക്കം നഗരസഭ അതിനുള്ള സൗകര്യമൊരുക്കുകയാണ്. 20 ലക്ഷം രൂപ വകയിരുത്തിയ 'ടേക്ക് എ ബ്രേക്ക്' പദ്ധതിയിൽ ഉൾപെടുത്തി കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയോരത്ത് മുക്കം നഗരത്തിന്റെ പ്രവേശന കവാടമായ അഗസ്ത്യൻമുഴിയിലാണ് ഈ സൗകര്യമടങ്ങിയ വിശ്രമകേന്ദ്രം നിർമ്മിക്കുന്നത്. യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ചെറിയ തോതിൽ ഭക്ഷണം കഴിക്കാനുള്ള കഫീറ്റീരിയയും ഉൾക്കൊള്ളുന്നതാണ് അസ്ത്യൻ മുഴിയിൽ മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് നിർമ്മിക്കുന്ന ഇരുനില കെട്ടിടം. രണ്ടു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശം. കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നഗരസഭ ചെയർമാൻ പി.ടി. ബാബു നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർമാൻമാരായ മുഹമ്മദ്അബ്ദുൽ മജീദ്, എം. മധു, കെ.കെ. റുബീന, കൗൺസിലർമാരായ പി. ജോഷില, വേണു കല്ലുരുട്ടി, ഗഫൂർ കല്ലുരുട്ടി, എ. അബ്ദുൽ ഗഫൂർ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ് എന്നിവർ സംസാരിച്ചു.