ചിറയിൻകീഴ്: ചിറയിൻകീഴ് താമരക്കുളം ഇന്ന് നാശോന്മുഖമാണ്. ഒരു കാലത്ത് നാടിന്റെ പ്രധാന ജലസ്രോതസായിരുന്ന ഈ കുളം ഇന്ന് നാശത്തിന്റെ വക്കിലാണ്. നാടിന്റെ പ്രധാന ജലസ്രോതസായിരുന്ന ഈ കുളത്തിനെ വർഷങ്ങൾക്ക് മുൻപ് കൃഷിക്കായി ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ഏറ്റെടുക്കുകയും ചുറ്റുമതിലും കൽപ്പടവുകളും കെട്ടി അടയ്ക്കുകയും ചെയ്തു.
കൃഷി ആവശ്യത്തിന് ഉപയോഗിക്കാനായി സമീപത്തെ വയലിലേക്ക് കുളത്തിൽ നിന്ന് ഓട നിർമിക്കുകയും ചെയ്തിരുന്നു. എന്നാൽ കൃഷിയിടങ്ങൾ നികത്തുകയും കുളത്തിന് സമീപത്തുകൂടി റോഡ് വരികയും ചെയ്തതോടെ ഓട അടഞ്ഞു. ഇതോടെ വെള്ളം ഒഴുകി പോകാൻ ഇടമില്ലാതെ ഏകദേശം അര ഏക്കറോളം വരുന്ന താമരക്കുളം നാശത്തിന്റെ വക്കിലായി. കുളത്തിലെ കൽപ്പടവുകളും സൈഡ് വാളും പൊട്ടിപ്പൊളിഞ്ഞ് സമീപ പ്രദേശങ്ങളിൽ കുറ്റിച്ചെടികൾ വളർന്ന് കടവ് പോലും നഷ്ടപ്പെട്ടിട്ട് നാളേറെയായി.
മുൻകാലങ്ങളിൽ നാട്ടുകാർ കുളിക്കാനും നീന്തൽ പരിശീലന കേന്ദ്രമായും ഉപയോഗിച്ചിരുന്ന ഇവിടത്തെ വെള്ളത്തിൽ ഒന്നുതൊടാൻ പോലും ജനങ്ങൾക്ക് ഭയമാണ്. അത്രയ്ക്ക് മലിനമാണ്. രോഗങ്ങൾ പടർന്നുപിടിക്കുന്ന ഈ സമയത്ത് മഴവെള്ളം കെട്ടി നിന്ന് കൊതുക് പെരുകുന്നതോടെ വിവിധ ജലജന്യരോഗങ്ങൾ വീണ്ടും പടരുമോയെന്നതാണ് നാട്ടുകാരുടെ ആശങ്ക.