തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നാലും ,സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വകുപ്പ് സെക്രട്ടറിമാരോട് നിർദ്ദേശിച്ചു.
150 പദ്ധതികളിൽ ഒൻപതെണ്ണമാണ് ഇതുവരെ പൂർത്തിയായതെന്ന് ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകനയോഗം വിലയിരുത്തി. ഇതിൽ ആറെണ്ണവും വൈദ്യുതി വകുപ്പിന്റേതാണ്. മാർച്ച് 27ന് മുമ്പ് പൂർത്തിയാക്കുകയാണ് ലക്ഷ്യം.നൂറ്ദിന പരിപാടിയിൽ അമ്പതിനായിരം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിട്ടത്. ഇതിനകം 23606 തൊഴിലവസരങ്ങൾ സൃഷ്ടിച്ചു.നൂറ് ദിവസത്തിനുള്ളിൽ പതിനായിരം പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചത്. എന്നാൽ പതിമൂവായിരം പട്ടയങ്ങൾ വിതരണത്തിന് തയ്യാറാണ്.
ലൈഫ് പദ്ധതിയിൽ 15,000 വീടുകൾ പൂർത്തിയാക്കും. 35,000 വീടുകളുടെ നിർമാണം ആരംഭിക്കും.
185 കോടി ചെലവില്‍ ഒമ്പത് സ്റ്റേഡിയങ്ങളുടെ നിർമാണം ആരംഭിക്കും.
ആറ്റിങ്ങലിൽ സംയോജിത നാളികേര സംസ്‌കരണ പ്ലാന്റിന് തുടക്കം കുറിക്കും.
ഭൂമിയില്ലാത്തവർക്ക് അഞ്ച് ഭവനസമുച്ചയങ്ങൾ പൂർത്തിയാക്കും.
153 കുടുംബശ്രീ ഭക്ഷണശാലകൾ . കുടുംബശ്രീയുടെ 500 കയർക്രാഫ്റ്റ് സ്റ്റാളുകളും തുറക്കും. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പദ്ധതിയിൽ 3598 കിലോമീറ്റർ റോഡ് ജനുവരി 31-നകം പൂർത്തിയാക്കും.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ 8 ലക്ഷം തൊഴിലുറപ്പ് ദിനങ്ങൾ സൃഷ്ടിക്കും.
അഞ്ചുകോടി ചെലവിൽ അമ്പതു സ്‌കൂളുകളുടെയും മൂന്നു കോടി ചെലവിൽ നവീകരിച്ച 30 സ്‌കൂളുകളുടെയും ഉദ്ഘാടനം .
20 മാവേലി സ്റ്റോറുകൾ സൂപ്പർ മാർക്കറ്റുകളായി ഉയർത്തും.
കെ-ഫോണിന്റെ ഒന്നാംഘട്ടം ഉദ്ഘാടനം.