polio

തിരുവനന്തപുരം: അഞ്ചു വയസു ക‌ഴിയാത്ത 24.49 ലക്ഷം കുട്ടികൾക്ക് നാളെ പോളിയോ തുള്ളിമരുന്ന് നൽകാൻ ഇരുപത്തിനാലായിരത്തിലേറെ ബൂത്തുകൾ സജ്ജമായി. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അഭ്യർത്ഥിച്ചു.

എല്ലാ വാക്‌സിനേറ്റർമാരും എൻ-95 മാസ്‌ക്, ഫേസ് ഷീൽഡ്, ഗ്ലൗസ് എന്നിവ ധരിക്കണം. ഇൻഫ്‌ളുവൻസ പോലുള്ള രോഗങ്ങൾ, പനി, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ നിയോഗിക്കരുത്. ഓരോ കുട്ടിക്കും വാക്‌സിൻ കൊടുക്കുന്നതിനു മുമ്പും ശേഷവും വാക്‌സിനേറ്റർ കൈകൾ അണുവിമുക്തമാക്കണം.

 കൊവിഡ് നിരീക്ഷണത്തിൽ ആരെങ്കിലും വീട്ടിൽ ഉണ്ടെങ്കിൽ നിരീക്ഷണം കഴിഞ്ഞശേഷം തുള്ളി മരുന്ന് നല്‍കണം.

 കൊവിഡ് രോഗി ഉണ്ടെങ്കിൽ നെഗറ്റീവ് ആയശേഷം 14 ദിവസം കഴിഞ്ഞ് തുള്ളി മരുന്ന് നൽകാം.

 അഞ്ചുവയസിൽ താഴെയുള്ള കുട്ടിക്ക് കൊവിഡ് ബാധിച്ചെങ്കിൽ നെഗറ്റീവായി നാല് ആഴ്ചയ്ക്ക് ശേഷമേ തുള്ളിമരുന്ന് നല്‍കാവൂ.

 ആശുപത്രികളിൽ ബൂത്തുകൾ ഒ.പി, ഐ.പി വിഭാഗങ്ങളിൽനിന്ന് ദൂരെ തിരക്കില്ലാത്ത ഭാഗത്തായിരിക്കണം. മുറി വായുസഞ്ചാരവും കയറാനും ഇറങ്ങാനും പ്രത്യേകം വാതിലുകൾ ഉള്ളതുമാകണം.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്

ഡ്രോപ്പർ കുട്ടിയുടെ വായിൽ സ്പർശിക്കാതെ ശ്രദ്ധിക്കണം.

ഒരു സമയം ബൂത്തിൽ 5 കുട്ടികൾ. അറിയിച്ചിരിക്കുന്ന സമയത്ത് കുട്ടിയുമായി ഒരാൾ എത്തണം.

2 മീറ്റർ അകലം പാലിക്കണം. കൂടെ വരുന്നവർ മാസ്‌ക് ധരിക്കണം.

നാലാഴ്ചയ്ക്കുള്ളിൽ കൊവിഡ് പോസിറ്റീവ് ആയ കുട്ടികൾ, രക്ഷാകർത്താക്കൾ, പനി, ചുമ, ജലദോഷം തുടങ്ങിയ ലക്ഷണങ്ങൾ ഉള്ളവർ എത്തേണ്ടതില്ല.

60 വയസ് കഴിഞ്ഞവർ കുട്ടികളെ കൊണ്ടുവരരുത്.