നാഗർകോവിൽ: മണ്ടയ്ക്കാടിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 55 പവന്റെ സ്വർണം കവർന്നു. മണ്ടയ്ക്കാട്, വസന്തപുരം സ്വദേശി പ്രസന്നകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പ്രസന്നകുമാർ ഗൾഫിലാണ്. ഭാര്യ ബേബി സുധ കഴിഞ്ഞ 25ന് തന്റെ അമ്മയുടെ വീട്ടിൽ പോയിരുന്നു.
കഴിഞ്ഞ ദിവസം തിരികെ വീട്ടിൽ എത്തിയപ്പോൾ വീടിന്റെ വാതിൽ തകർത്ത നിലയിൽ കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യ മുറിയിലുണ്ടായിരുന്ന 55 പവന്റെ സ്വർണം മോഷണം പോയതായി കണ്ടെത്തിയത്.
ബേബിസുധ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണ്ടയ്ക്കാട് പൊലീസ്, ഡോഗ് സ്‌ക്വാഡ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശ പ്രകാരം കുളച്ചൽ എ.എസ്.പി വിശ്വേഷ് ശാസ്ത്രിയുടെ നേതൃത്വത്തിൽ മൂന്ന് സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തി വരികയാണ്.
നിദ്രവിളയിൽ കവർന്നത് 13 പവൻ കുഴിത്തുറ: നിദ്രവിളയിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് 13 പവനും അഞ്ചുലക്ഷം രൂപയും കവർന്നു. കൊല്ലങ്കോട് ഊരമ്പ് ചെറുകുഴി സ്വദേശി കനകരാജിന്റെ (51) വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ 27 മുതൽ കോവിൽപെട്ടിൽ പോയിരുന്ന കനകരാജും കുടുംബവും കഴിഞ്ഞ ദിവസം രാത്രി മടങ്ങിയെത്തിയപ്പോൾ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടു. തുടർന്നുള്ള പരിശോധനയിലാണ് മോഷണ വിവരം അറിയുന്നത്. അലമാരയിലുണ്ടായിരുന്ന സ്വർണവും പണവുമാണ് നഷ്ടമായത്. പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലങ്കോട് പൊലീസ്, ഫോറൻസിക് വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവർ പരിശോധന നടത്തി. പൊലീസ് കേസെടുത്തു.