exam-postponed

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒൻപതാം ക്ളാസ് വരെ വർഷാന്ത്യ പരീക്ഷ ഒഴിവാക്കിയേക്കും. ഓൾ പ്രൊമോഷനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. ചെറിയ ക്ളാസിലെ കുട്ടികളെ സ്കൂളിൽ വരുത്തി പരീക്ഷ നടത്തുക ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് വിലയിരുത്തൽ.

ഓൺലൈൻ ക്ളാസുകൾ തുടരും. പരീക്ഷയുണ്ടായാലും ഇല്ലെങ്കിലും മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ചു തീർക്കും. മാർച്ചിൽ ക്ളാസുകൾ തീർക്കാനാണ് ലക്ഷ്യമിടുന്നത്. തീർന്നില്ലെങ്കിൽ ഏപ്രിലിലും തുടരും.

അതേസമയം, പരീക്ഷ നടത്തിയില്ലെങ്കിലും കുട്ടികൾ എന്ത് മാത്രം പഠിച്ചെന്ന് വിലയിരുത്തണമെന്ന നിർദ്ദേശവുമുണ്ട്. ഇതിനായി കുട്ടികളിൽ മൂല്യനിർണയം നടത്തും. അദ്ധ്യാപകർ വർക്ക് ഷീറ്റ് വീടുകളിൽ എത്തിച്ചോ രക്ഷിതാക്കളെ സ്കൂളുകളിൽ വിളിച്ചു വരുത്തിയോ നൽകും. അതിലെ ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരമെഴുതുന്ന രീതിയാണ് ഉദ്ദേശിക്കുന്നത്.

ഈ അദ്ധ്യയന വർഷാരംഭം മുതൽ കുട്ടികൾ വീടുകളിലിരുന്ന് പഠിക്കുകയാണ്. പരീക്ഷയില്ലെന്ന ധാരണയിൽ പലരും പഠനത്തിൽ ഉഴപ്പുന്നുണ്ടെന്ന് രക്ഷിതാക്കൾ പരാതി ഉന്നയിച്ചിട്ടുണ്ട്. അതിനാലാണ് കുട്ടികളിൽ മൂല്യനിർണയം നടത്തുന്നത്.

 പ്ളസ് വൺ പരീക്ഷ ജൂണിൽ

പ്ളസ് വൺ പരീക്ഷ ജൂണിൽ നടത്താനാണ് സാദ്ധ്യത. കൊവിഡ് മൂർച്ഛിച്ചു നിന്ന പോയ വർഷവും പ്ളസ് വൺ പരീക്ഷ നടത്തിയിരുന്നു. പ്രവേശന പരീക്ഷയടക്കം എഴുതാനുള്ളവരായതിനാൽ മാസങ്ങൾ നീണ്ടാലും ഇവർക്ക് പരീക്ഷ നടത്തും.