
മാവേലിക്കര: ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തട്ടാരമ്പലം മറ്റം വടക്ക് പനച്ചിത്തറയിൽ രഞ്ജിത് (33) മരിച്ചു. വിവാഹ വീടിന്റെ മുൻവശത്ത് കൂടിയുള്ള റോഡിൽ വിവാഹ വീട്ടിലെത്തിയവർ കൂടി നിന്നു മാർഗതടസം സൃഷ്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായുണ്ടായ വാക്കുതർക്കാണ് സംഘട്ടനത്തിൽ കലാശിച്ചത്. കഴിഞ്ഞ 26ന് രാത്രിയിലായിരുന്നു സംഘട്ടനം.
നാട്ടുകാരനായ യുവാവിനെ മർദിച്ചതറിഞ്ഞ് എത്തിയ രഞ്ജിത്തിനെ ഒരു സംഘം ആക്രമിച്ചു. തലയ്ക്കു പരുക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത് ഇന്നലെ (30) ഉച്ചയോടെ മരിച്ചു. കൊല്ലം പടപ്പാക്കര എള്ളുവിള അജിത് (19), ചരുവിള അഭിലാഷ് (22), പ്രതിഭ ഭവൻ അഭിൻ (23), മറ്റം വടക്ക് ഹൈവ്യൂ വീട്ടിൽ നെൽസൺ (54) എന്നിവരെ സംഘട്ടനുവമായി ബന്ധപ്പെട്ട പരാതിയിൽ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. നെൽസന്റെ മകന്റെ വിവാഹ സത്ക്കാരവുമായി ബന്ധപ്പെട്ട് കൊല്ലത്ത് നിന്നെത്തിയവരും നാട്ടുകാരും തമ്മിലായിരുന്നു സംഘർഷം. കേസിൽ മൊത്തം 10 പ്രതികളുണ്ടെന്നും മറ്റുള്ളവർക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. രഞ്ജിത്തിന്റെ ഭാര്യ: ദിവ്യ. മകൾ: സിയ.