attukal-ponkal

ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്ന് ട്രസ്റ്റ്

തിരുവനന്തപുരം: ഓൺലൈനിൽ രജിസ്റ്റർ ചെയ്യുന്ന നിശ്ചിതയെണ്ണം ഭക്തർക്ക് ആറ്റുകാൽ ക്ഷേത്രവളപ്പിൽ പൊങ്കാലയ്ക്ക് സൗകര്യം ഒരുക്കാനുള്ള തീരുമാനം ക്ഷേത്ര ട്രസ്റ്റ് ഭരണസമിതിയോഗം ഉപേക്ഷിച്ചു. പണ്ടാര അടുപ്പിൽ മാത്രമേ ഇത്തവണ പൊങ്കാല ഉണ്ടാകൂ. പൊങ്കാലയിടാൻ ആഗ്രഹിക്കുന്നവർ അവരവരുടെ വീടുകളിൽ ചെയ്യണമെന്ന് ട്രസ്റ്റ് നിർദേശിച്ചു. പൊങ്കാല ദിവസം ഭക്തർക്ക് കൊവിഡ് പ്രോട്ടോകോൾ അനുസരിച്ചായിരിക്കും ദർശനം അനുവദിക്കുക. ക്ഷേത്ര പരിസരത്ത് പൊങ്കാല ഇടാൻ അനുവാദം നൽകിയാൽ അവസരം തേടി പലകോണുകളിൽ നിന്നും ശുപാർശയുണ്ടാകും. അതു നിറവേറ്റാൻ ബുദ്ധിമുട്ടായതിനാലാണ് തീരുമാനം മാറ്റിയത്.

പണ്ടാര കുത്തിയോട്ടം മാത്രം
മറ്റൊരു പ്രധാന ചടങ്ങായ കുത്തിയോട്ടത്തിനും നിയന്ത്രണമുണ്ടാകും.പണ്ടാര ഓട്ടം മാത്രമേ ഉണ്ടാകൂ. ഇതിനുള്ള ബാലനെ ഓട്ടത്തിന്റെ നടത്തിപ്പുകാരനായ രാധാകൃഷ്ണൻ ആചാരിയാണ് കാലങ്ങളായി തിരഞ്ഞെടുക്കുന്നത്. അത് ഇത്തവണയും തുടരും. ആചാരപരമായ ചടങ്ങുകൾ നടത്തുന്നതിന് വേണ്ടി മാത്രമാണ് പണ്ടാര ഓട്ടവും പണ്ടാര അടുപ്പിലെ പൊങ്കാലയും നടത്തുന്നത്. മറ്റു ചടങ്ങുകളെല്ലാം കൊവിഡ് മാനദണ്ഡം അനുസരിച്ചാകും നടത്തുകയെന്നും ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി കെ. ശിശുപാലൻ നായർ പറഞ്ഞു.