കൽപ്പറ്റ: കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ഗുണമേന്മ ഏറിയ നെൽവിത്ത് നൽകി വയനാട്ടിലെ കർഷകർ. മുത്തങ്ങയിലെ വനാതിർത്തിയിലാണ് 50ലധികം വ്യത്യസ്ത ഇനം നെല്ല് കൃഷി ചെയ്ത് കുട്ടനാട്ടിലെ കർഷകർക്ക് എത്തിച്ചു നൽകുന്നത്. കുട്ടനാട്ട് ഐമനത്തെ ആറുപറയിൽ എ.കെ. സേവ്യർ എന്ന പാപ്പച്ചന്റെ നേതൃത്വത്തിലാണ് മുത്തങ്ങയിലെ കൃഷിയിടത്തിൽ നിന്നുള്ള നെൽവിത്തുകൾ കുട്ടനാട്ടിലെത്തിച്ചത് . 18 ഏക്കർ സ്ഥലത്താണ് 50 ലധികം ഇനം നെൽവിത്തുകൾ പാകിയിരിക്കുന്നത്. ഒറ്റാൽ പോലെ വംശനാശ ഭീഷണി നേരിടുന്ന നെൽവിത്തിനങ്ങളും ക്ലീരോ പോലെ ഏറെ പ്രിയമുള്ള ഇനങ്ങളും ഇവിടെ കൃഷിയിറക്കിയിട്ടുണ്ട് . മൈക്കര പാടശേഖര സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന കൃഷിയിൽ മൈക്കര ആദിവാസി കോളനിയിലെ പത്തിലധികം പേരും പങ്കാളികളായി.
വയനാട്ടിൽ 125 ദിവസത്തിലധികം മൂപ്പുള്ള പല ഇനങ്ങളും കുട്ടനാട്ടിൽ കൃഷി ചെയ്തപ്പോൾ 60 ദിവസം കൊണ്ട് കതിരുടകയും 90 ദിവസം കൊണ്ട് മൂപ്പെത്തി കൊയ്യാനും കഴിയുന്നുണ്ടന്ന് സേവ്യർ പറഞ്ഞു. വനമേഖലയോട് ചേർന്നുള്ള കൃഷിയായതിനാലും ജൈവ രീതിയിൽ മാത്രം കൃഷി ചെയ്യുന്നതിനാലും വിത്തിന് ഗുണമേന്മയും രോഗ പ്രതിരോധ ശേഷിയും ഉല്പാദന ക്ഷമതയും കൂടുതലാണ്. 64 ഇനം പച്ചിലകളും പഞ്ചഗവ്യം ചാണകം തുടങ്ങിയവ ചേർത്തുള്ള മിശ്രിതം കൊണ്ടുണ്ടാക്കിയ ചിറ്റുണ്ടയിൽ മുളപ്പിച്ച ശേഷമാണ് നാട്ടി നടത്തുന്നത്. അതിനാൽ പെട്ടെന്ന് ഞാറ് വളരുകയും നെല്ലിന്റെ ചുവടിന് കരുത്ത് കൂടുകയും ചെയ്യുന്നു.