മരണപ്പെട്ടവരിൽ രണ്ട് പേർ വിദ്യാർത്ഥികൾ
കൽപ്പറ്റ: വയനാട്ടിൽ കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് രണ്ട് വിദ്യാർത്ഥികളുടേതുൾപ്പെടെ നാല് ജീവനുകൾ. വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർഥികൾ മരിച്ചു. ലക്കിടി ഓറിയന്റൽ കോളജ് ബിരുദ വിദ്യാർഥികളായ ആലപ്പുഴ അരൂർ സ്വദേശി രോഹിത് (25), പാലാ കുരിയനാട് ആനോത്ത് വീട്ടിൽ സെബിൻ (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10നാണ് അപകടം. തുടർന്ന് 8 മണിക്കൂറുകൾക്ക് ശേഷം കൊളഗപ്പാറയിൽ നിയന്ത്രണം വിട്ട ഗുഡ്‌സ് (എയ്‌സ്) മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. മീനങ്ങാടി 53 ലെ തോട്ടത്തിൽ അബൂബക്കറിന്റെയും നബീസയുടെയും മകൻ ഷമീർ (30), മുട്ടിൽ പരിയാരം പാറക്കൽ വീട്ടിൽ മുസ്തഫ (55) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയിൽ വെച്ച് വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് നിന്ന് കൽപ്പറ്റയിലേക്ക് വരികയായിരുന്ന ബസും എതിരെ വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വൈത്തിരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാബു ആലോത്ത് ബിന്ദു അലക്‌സ് ദമ്പതികളുടെ മകനാണ് സെബിൻ. റോസ് മരിയ സാബു സഹോദരിയാണ്.
വൈത്തിരി അപകടത്തിന്റെ ഞെട്ടൽ മാറുന്നതിന് പുറകേ ഇന്നലെ പുലർച്ചെ ആറ് മണിയോടെയാണ് കൊളഗപ്പാറ കവലയ്ക്ക് സമീപം അപകടം ഉണ്ടായത്. മീനങ്ങാടി ഭാഗത്തുനിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഗുഡ്‌സ് വാഹനം നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നിട്ടുണ്ട്. ഡ്രൈവർഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഷമീറിന്റെ മൃതദേഹം ബത്തേരി സ്വകാര്യ ആശുപത്രിയിലും മുസ്തഫയുടെ മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലുമാണുള്ളത്. റംലയാണ് മുസ്തഫയുടെ ഭാര്യ.ജാഫർ, ജെയ്‌സൽ, മുഹമ്മദ് ജസീൽ എന്നിവർ മക്കളാണ്.