ആലപ്പുഴ: അന്യസംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി ഗതാഗത മേഖലയിൽ രാജ്യത്തിനാകെ മാതൃകയായിട്ടുള്ള വിവിധ പദ്ധതികളാണ് കഴിഞ്ഞ് അഞ്ച് വർഷത്തിനിടെ മോട്ടോർ വാഹന വകുപ്പ് നടപ്പാക്കിയതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. സേഫ് കേരള പദ്ധതിയുടെ ജില്ലാതല എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ഒരു വർഷത്തിനുള്ളിൽ അപകട നിരക്കും മരണ നിരക്കും 50 ശതമാനമായി കുറയ്ക്കും. സുരക്ഷിതമായ യാത്രയും അപകട രഹിത കേരളവുമാണ് നമുക്ക് വേണ്ടത്. ഈ ലക്ഷ്യത്തിനായി അപകടങ്ങൾ ഇല്ലാതാക്കാനുള്ള ഉത്തരവാദിത്വം എല്ലാവരും സ്വയം ഏറ്റെടുക്കണം. ആർ.ടി ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ആയാസ രഹിതമായും തടസങ്ങളില്ലാതെയും അവരുടെ ആവശ്യങ്ങൾ നടത്താവുന്ന തരത്തിലുള്ള പരിഷ്‌കാരങ്ങളാണ് വകുപ്പ് നടപ്പാക്കി വരുന്നത്. വിദേശത്ത് ഇരുന്നു തന്നെ ലൈസൻസ് അപേക്ഷ നൽകാനും അപേക്ഷകർക്ക് നേരിട്ട് ലൈസൻസ് എത്തിക്കാനുള്ള മാതൃകാപരമായ പദ്ധതിയും ഇതിനകം നടപ്പാക്കിയിട്ടുണ്ട്. അമിത വേഗം, അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗ്, റോഡ് അപകടങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ കണ്ടെത്തി ജില്ലാതല കൺട്രോൾ റൂമിൽ എത്തിച്ച് സംസ്ഥാന തലത്തിൽ പരിശോധന, നിരീക്ഷണം എന്നിവ നടത്തുമെന്നും മന്ത്രി പറഞ്ഞു. ഏഴ് കേന്ദ്രങ്ങളിലാണ് കൺട്രോൾ റൂമുകൾ ഇന്ന് ഉദ്ഘാടനം ചെയ്തത്. അമ്പലപ്പുഴയിൽ നടന്ന ചടങ്ങിൽ പ്രാദേശിക ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കവിത, ജനപ്രതിനിധികളായ പി.അഞ്ജു, പി.രമേശൻ, ജി.വേണുലാൽ, പി.ജയലളിത, ആർ.ടി.ഒ പി.ആർ.സുമേഷ്, എം.വി.ഐ കെ.ദിലീപ്കുമാർ എന്നിവർ പങ്കെടുത്തു.