t

ആലപ്പുഴ: വെർച്ച്വൽ പ്ലാറ്റ് ഫോമിൽ സംഘടിപ്പിക്കുന്ന ആദ്യ കയർ കേരളയ്ക്ക് ഇന്ന് ആലപ്പുഴയിൽ തുടക്കമാവും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. 21 വരെ ആലപ്പുഴ പാതിരപ്പള്ളി കാമിലോട്ട് കൺവെൻഷൻ സെന്ററിൽ വെർച്വൽ പ്ലാറ്റ്‌ഫോമിലാണ് മേള സംഘടിപ്പിക്കുന്നത്. ലിങ്ക് ഉപയോഗിച്ചും ക്യു.ആർ കോഡ് സ്‌കാൻ ചെയ്തും ഓൺലൈനായി മേള കാണാം.

കയർ വ്യവസായവുമായി ബന്ധപ്പെട്ട സമ്മേളനങ്ങളും സെമിനാറുകളും വെർച്ചൽ എക്‌സിബിഷനും നടക്കും. നൂറിൽപരം വിദേശ വ്യാപാരികളും ആഭ്യന്തര വ്യാപാരികളും കയർ കേരളയിൽ പങ്കെടുക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുന്നൂറിലേറെ വെർച്വൽ സ്റ്റാളുകളാണ് ഒരുക്കിയിട്ടുണ്ട്.

രാവിലെ 10.30 മുതൽ സംഗീത നാടക അക്കാദമി സീനിയർ ഫെലോഷിപ്പ് ജേതാവ് സദനം വാസുദേവൻ നായർ നയിക്കുന്ന കേരളീയ വാദ്യ സമന്വയം നടക്കും. ഉദ്ഘാടനചടങ്ങിൽ മന്ത്രി ജി.സുധാകരൻ പവലിയന്റെ ഉദ്ഘാടനവും മന്ത്രി പി. തിലോത്തമൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ എ.എം.ആരിരീഫ്, കൊടിക്കുന്നിൽ സുരേഷ്, അപക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, എം.എൽ.എമാരായ സജി ചെറിയാൻ, ആർ.രാജേഷ്, അഡ്വ. യു.പ്രതിഭ, ഷാനിമോൾ ഉസ്മാൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ എ.അലക്‌സാണ്ടർ, ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കും.

ഉച്ചയ്ക്ക് 2.30ന് മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക് ക്ഷേമപദ്ധതികളുടെ വിതരണോദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ ആനത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിക്കും. കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ.ഗണേശൻ, കയർ വികസന വകുപ്പ് ഡയറക്ടർ വി.ആർ.വിനോദ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 7.30മുതൽ സംഗീത പരിപാടി. നാളെ രാവിലെ 10ന് കയർ രണ്ടാം പുന:സംഘടന നേട്ടങ്ങളും ഭാവി വഴികളും വിഷയത്തിലെ സെമിനാർ മന്ത്രി ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.10.30ന് 'കയർ രണ്ടാം പുനസംഘടന ഒരു വിജയഗാഥ' ദൃശ്യാവിഷ്‌കാരം നടക്കും. ഉച്ചയ്ക്ക് 2ന് മന്ത്രി ടി.എം.തോമസ് ഐസക്, 'രണ്ടാം കയർ പുനസംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും'. വൈകിട്ട് 6.30ന് സംഗീത പരിപാടി. 18ന് രാവിലെ 9.30ന് 'ഇന്നോവേറ്റീവ് പ്രോഡക്ടസ് ' എന്ന വിഷയത്തിൽ സാങ്കേതിക സെമിനാറും ഉച്ചയ്ക്ക് 2ന് 'സ്റ്റാർട്ട് അപ്‌സ് ആൻഡ് ഇന്നോവേഷൻസ് ഇൻ കൊയർ ഇൻഡസ്ട്രീസ്' രാജ്യാന്തര സെമിനാറും നടക്കും. 6.30 മുതൽ ജുഗൽ ബന്ദി. 8ന് മെഗാഷോ ഇശൽ മെഹർബാ.

19ന് രാവിലെ 10ന് ' ഓപ്പോർച്യുണിറ്റീസ് ആൻഡ് ചലഞ്ചസ് ഇൻ ഡോമസ്റ്റിക് മാർക്കറ്റിംഗ്', ഉച്ചയ്ക്ക് 2ന് സസ്റ്റയ്നബിലിറ്റി ഒഫ് കൊയർ ഫൈബർ ആൻഡ് ഇറ്റ്‌സ് പ്രസന്റേഷൻ' സെമിനാർ നടക്കും. വൈകിട്ട് 6.30ന് തോൽപ്പാവ കൂത്ത്. 7.30ന് ഫ്യൂഷൻ മ്യൂസിക്. 20ന് രാവിലെ 10ന് ബിൻഡെർലെസ് ബോർഡ്, കയർ കോമ്പോസിറ്റ് ബോർഡ് തിയറിറ്റിക്കൽ പ്രസന്റേഷൻ എന്നിവ നടക്കും. വൈകിട്ട് 6ന് കുട്ടികളുടെ നാടകവേദി രംഗപ്രഭാത് അവതരിപ്പിക്കുന്ന നാടകവും 7ന് നൃത്ത പ്രകടനവും. 21 ന് സെമിനാറും ധാരണാപത്ര കൈമാറ്റവും നടക്കും. രാവിലെ 10ന് മന്ത്രി എ.സി. മൊയ്തീൻ സെമിനാർ ഉദ്ഘാടനം ചെയ്യും. മന്ത്രി ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.രാജേശ്വരി, കയർ വികസന വകുപ്പ് റൂറൽ ഡെവലപ്‌മെന്റ് ഡയറക്ടർ വി.ആർ.വിനോദ്, കയർ വികസന ഡയറക്ട്ടറേറ്റ് ഡെപ്യൂട്ടി രജിസ്ട്രാർ തോമസ് ജോൺ തുടങ്ങിയവർ പങ്കെടുക്കും. രാവിലെ 11മുതൽ കയർ ഭൂവസ്ത്രം മണ്ണുജല സംരക്ഷണത്തിന്, കയർ ഭൂവസ്ത്ര വിനിയോഗം തൊഴിലുറപ്പ് പദ്ധതിയിൽ എന്നീ വിഷയങ്ങളിൽ വീഡിയോ ഡോക്യൂമെന്റഷൻ അവതരണം നടക്കും. 11.15 മുതൽ മേളയെകുറിച്ചുള്ള അനുഭവം പങ്കുവെയ്ക്കൽ. വൈകിട്ട് 3ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ടി.എം.തോമസ് ഐസക്കിന്റെ നേതൃത്വത്തിൽ കയർ കേരള 2021 അവലോകനം നടക്കും. മന്ത്രി പി.തിലോത്തമൻ, എ.എം.ആരിഫ് എം.പി തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 6.30 മുതൽ സംഗീത പരിപാടി.