ആലപ്പുഴ: സംസ്ഥാനത്തിന് ആവശ്യമായ കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമായി ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയെ മാറ്റുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ നിർമ്മാണം പൂർത്തീകരിച്ച രണ്ട് നില ബ്രീഡർ ഷെഡ്, വിശ്രമ മുറി എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു.

ഏഷ്യയിലെ ഏറ്റവും വലിയ കോഴികുഞ്ഞ്, കോഴി മുട്ട എന്നിവയുടെ ഉത്പാദന കേന്ദ്രമായിരുന്ന ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയുടെ പ്രതാപം വീണ്ടെടുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഹാച്ചറിയുടെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് തുക അനുവദിക്കും. പാലിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത നേടിയ പോലെ കോഴി കുഞ്ഞുങ്ങൾ, കോഴി മുട്ട, കോഴി ഇറച്ചി എന്നീ മേഖലകളിലും സ്വയം പര്യാപ്തത നേടണമെന്നും കെ.രാജു പറഞ്ഞു.

ചെങ്ങന്നൂർ സെൻട്രൽ ഹാർച്ചറിയെ ഒരു ലക്ഷം കോഴികുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന കേന്ദ്രമാക്കി മാറ്റുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആദ്യ ഘട്ട നിർമ്മാണത്തിനായി 5.6 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് രണ്ടു നില ബ്രീഡർ ഷെഡ്, വിശ്രമമുറി എന്നിവയുടെ പ്രവർത്തനം പൂർത്തീകരിച്ചത്. സജി ചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി.വർഗീസ്, പുലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.ശ്രീകുമാർ, ജില്ല പഞ്ചായത്ത് അംഗം വത്സല മോഹൻ, പുലിയൂർ ഗ്രാമപഞ്ചായത്തഗം രതി സുഭാഷ്, മൃഗ സംരക്ഷണ ഡയറക്ടർ കെ.എം.ദിലീപ്, പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം എക്സിക്യൂട്ടി​വ് എൻജിനിയർ വി.ഐ.നസിം, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.