s

ആലപ്പുഴ: ജൂവലറി കുത്തിത്തുറന്ന് 16 പവൻ സ്വർണാഭരണങ്ങൾ കവർന്നു. ദേശീയ പാതയിൽ കരുവാറ്റ കടുവൻകുളങ്ങര ജംഗ്ഷന് സമീപമുള്ള ബ്രദേഴ്‌സ് ജൂവലറിയിൽ വ്യാഴാഴ്ച പുലർച്ചെ 3.30ഓടെയാണ് മോഷണം നടന്നത്.

ലോക്കറിന്റെ സുരക്ഷയ്ക്കായി വച്ചിരുന്ന സെൻസറിൽ നിന്ന് കടഉടമ പുരുഷന്റെ മൊബൈലിലേക്ക് സന്ദേശമെത്തിയതിനെത്തുടർന്ന് പുരുഷൻ ഉടൻ സ്ഥലത്ത് എത്തിയെങ്കിലും കടയ്ക്ക് സമീപം നിറുത്തിയിട്ടിരുന്ന ഒരു പിക്ക് അപ്പ് വാൻ വേഗതയിൽ പോകുന്നതായി കണ്ടു. കടയും ലോക്കറും കുത്തിത്തുറക്കാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന പിക്കാസും കടയ്ക്കുള്ളിലെ കമ്പ്യൂട്ടർ മോണിട്ടറും കടയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മോഷ്ടാവ് മങ്കി ക്യാപ്പും ഓവർക്കോട്ടും ധരിച്ചിരുന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. സ്വർണാഭരണങ്ങൾക്കൊപ്പം ജൂവലറിയിൽ ഡിസ്‌പ്ലേക്കായി സൂക്ഷിച്ചിരുന്ന ഗോൾഡ് കവറിംഗ് ആഭരണങ്ങളും മോഷ്ടാവ് എടുത്തെങ്കിലും ഇവ പിന്നീട് സമീപത്തെ കടയ്ക്ക് മുന്നിലും കടുവൻകുളങ്ങര അമ്പലക്കുളത്തിന് സമീപവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

സമീപത്തെ മറ്റ് സി.സി ടിവികൾ കേന്ദ്രീകരിച്ചുള്ള പരിശോധന നടത്താനാണ് പൊലീസ് നീക്കം. കായംകുളം ഡിവൈ.എസ് പി.അലക്‌സ് ബേബി, ഹരിപ്പാട് സി.ഐ. സി.ആർ.ഫയാസ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ്, സയന്റിഫിക് വിദഗ്ദ്ധർ എന്നിവരും പരിശോധന നടത്തി.

കഴിഞ്ഞ ഓണാവധിക്കാലത്താണ് കരുവാറ്റയിലെ സഹകരണബാങ്കിലെ ലോക്കറിൽ സൂക്ഷിച്ച ലക്ഷക്കണക്കിന് രൂപ വിലയുള്ള പണയ സ്വർണം മോഷണം പോയത്. പ്രതികളെ പിടിച്ചെങ്കിലും തുടർ അന്വേഷണം നടക്കുകയാണ്.