s

പരിശോധന കർശനമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്

ആലപ്പുഴ : കുടിവെള്ള ക്ഷാമവും സാംക്രമിക രോഗങ്ങളും വ്യാപകമാകുമ്പോഴും, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തിയും ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെയും സോഡ, സോഫ്ട് ഡ്രിങ്ക് ഉത്പാദനവും വിതരണവും ജില്ലയിൽ പൊടിപൊടിക്കുന്നു. മാടക്കടകൾ മുതൽ വലിയ ഹോട്ടലുകളിൽ വരെ സജീവ സാന്നിദ്ധ്യമാണ് സോഡ.

എന്നാൽ സോഡ എവിടെ നിന്നു വരുന്നെന്നോ ഇതിൽ ഉപയോഗിക്കുന്ന വെള്ളം ഗുണനിലവാരമുള്ളതാണെന്നോ ആരം അന്വേഷിക്കാറില്ല. നല്ല രീതിയിൽ പ്രവർത്തിക്കുന്ന സോഡ കമ്പനികൾ ഉണ്ടെങ്കിലും യാതൊരു രജിസ്ട്രേഷനുമില്ലാതെ പ്രവർത്തിക്കുന്നവയും കൂട്ടത്തിലുണ്ട്.

സോഡ ഉത്പാദന യൂണിറ്റുകൾ ലൈസൻസ് പ്രദർശിപ്പിക്കുകയും കുടിവെള്ളം 6 മാസത്തിലൊരിക്കൽ പരിശോധന നടത്തി റിപ്പോർട്ട് കൈവശം വയ്ക്കേണ്ടതുമാണ്. ഇതിന്റെ ഒരു പകർപ്പ് സ്ഥാപനത്തിൽ സൂക്ഷിക്കണം. സ്ഥാപനത്തിലെ ജോലിക്കാർക്ക് നിയമാനുസൃത മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടാകണം. അംഗീകൃത സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തുന്നുണ്ടെങ്കിലും ഉൾമേഖലകളിലെ ഉത്പാദന കേന്ദ്രങ്ങളെപ്പറ്റി അധികൃതർക്ക് കേട്ടുകേൾവി പോലും ഇല്ല. നിയമാനുസരണമുള്ള ലേബൽ ഇല്ലാതെ സോഡ വിൽക്കാൻ പാടില്ലാത്തതാണ്. എന്നാൽ പഴയ സെവൻ അപ്പ്, കൊക്കക്കോള കുപ്പികളിലാണ് പല ചെറുകിട ഉത്പാദകരും സോഡ നിറച്ച് കൊണ്ടു വരുന്നത്. യതാർത്ഥ ഉത്പാദകന്റെ പേര് എവിടെയും കാണില്ല.

കുപ്പിയിലുണ്ടാവണം

 ലേബലിൽ സോഡയുടെ പേര് (ഇംഗ്ലീഷിലും മലയാളത്തിലും)

 ബാച്ച് നമ്പർ (ഒരു ദിവസം നിർമ്മിക്കുന്നവയ്ക്ക് ഒരേ ബാച്ച് നമ്പർ

 ചേരുവകളുടെയും പോഷക ഘടകങ്ങളുടെയും വിവരങ്ങൾ

 വെജിറ്റേറിയൻ അടയാളം, കളർ പ്രിസർവേറ്റിവ് വിവരങ്ങൾ

 ഉത്പാദന തീയതി, ഉപയോഗിക്കേണ്ട അവസാന തീയതി, തൂക്കം, വില

 ഉത്പാദകന്റെ വിലാസം, രജിസ്ട്രേഷൻ/ ലൈസൻസ് നമ്പർ

ബിൽ നൽകണം

 ഉത്പാദകർ സോഡ വില്പന നടത്തുമ്പോൾ ബിൽ നൽകണം

 ബിൽ, ലേബൽ ഇല്ലാത്ത സോഡ കച്ചവടക്കാർ ശേഖരിക്കരുത്

 മറ്റു കമ്പനികളുടെ കുപ്പിയാണെങ്കിൽ സ്വന്തം സ്ഥാപനത്തിന്റെ ലേബൽ ഒട്ടിക്കണം

 മറ്റ് കമ്പനികളുടെ കുപ്പികളിൽ സോഡ വിൽക്കുന്നത് ക്രിമിനൽ കുറ്റം

വെള്ളം മോശമായാൽ തീർന്നു

ശുദ്ധജലത്തിൽ കാർബൺഡൈ ഓക്സൈഡ് ചെറിയ മർദ്ദത്തിൽ ലയിപ്പിക്കുന്നതാണ് സോഡ. കാർബൺഡൈ ഓക്സൈഡ് വളരെക്കുറച്ചു മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. സോഡ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ഒരു ദോഷവുമില്ല. ശുദ്ധമല്ലാത്ത ജലസ്രോതസുകളിൽ നിന്നെടുക്കുന്ന വെള്ളം ഉപയോഗിച്ചു നിർമിക്കുന്ന സോഡ വയറിളക്കരോഗം വിളിച്ചുവരുത്തും.സോഡയുടെ സുരക്ഷിതത്വം അതു നിർമ്മിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഒഴിവാക്കൂ ഫുൾജാർ സോഡ

സോഷ്യൽ മീഡിയ വഴി തരംഗമായ ഫുൾജാർ സോഡയ്ക്ക് ഇടക്കാലത്ത് ആവശ്യക്കാർ കുറഞ്ഞെങ്കിലും വേനൽക്കാലമായതോടെ വീണ്ടും തലപൊക്കി തുടങ്ങി. പച്ചമുളകും ഇഞ്ചിയും പുതിനയുമെല്ലാമിട്ട് തയ്യാറാക്കുന്നതാണ് ഫുൾജാർ സോഡ. എന്നാൽ സ്ഥിരമായി ഫുൾജാർ സോഡ കഴിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.

''വഴിയോര കച്ചവടം, ബേക്കറി, ഐസ് ഫാക്ടറികൾ, സോഡ ഉത്പാദക യൂണിറ്റ് എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി. ഭക്ഷ്യസുരക്ഷാ നിയമം പാലിക്കാതെ വില്പന നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കും .

(ഭക്ഷ്യ സുരക്ഷ അധികൃതർ)