
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ കായംകുളം ചേരാവള്ളി സ്വദേശി ഉണ്ണിക്കൃഷ്ണന് (51) പത്തു വർഷം തടവും 75,000 രൂപ പിഴയും. ആലപ്പുഴ അഡിഷണൽ സെഷൻസ് പ്രത്യേക കോടതി ജഡ്ജി പി.എസ് ശശികുമാർ ആണ് ശിക്ഷ വിധിച്ചത്.
പിഴതുക കുട്ടിക്ക് നൽകണം. കുട്ടിയുടെ വിദ്യാഭ്യാസം, ആരോഗ്യം, സുരക്ഷ എന്നിവ ക്രമീകരിക്കാൻ ലീഗൽ സർവീസസ് അതോറിട്ടിക്ക് കോടതി നിർദ്ദേശം നൽകി. 30 വർഷത്തെ ശിക്ഷയാണ് വിധിച്ചത്. ഓരോ കുറ്റത്തിനും പത്ത് വർഷം വീതം ശിക്ഷയായതിനാൽ ഒരുമിച്ച് അനുഭവിച്ചാൽ മതി. ജില്ലയുടെ തെക്കൻ മേഖലയിലെ പൊലീസ് സ്റ്റേഷന്റെ പരിധിയിൽ 2016 ജനുവരി രണ്ടിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഒപ്പം താമസിച്ച സ്ത്രീയുടെ 11 വയസുള്ള മകളെ ഇയാൾ തുടർച്ചയായി പീഡിപ്പിച്ചെന്നാണ് കേസ്. സ്ത്രീയെ രണ്ടാംപ്രതിയാക്കിയെങ്കിലും ഇവർ കുറ്റക്കാരിയല്ലെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എസ്.സീമ ഹാജരായി