s


ചേർത്തല: വയലാർ നാഗംകുളങ്ങരയിൽ ആർ.എസ്.എസ് മുഖ്യശിക്ഷക് നന്ദുകൃഷ്ണ വെട്ടേ​റ്റു മരിച്ച കേസിൽ പിടിയിലായ 8 പേരടക്കം 25 എസ്.ഡി.പി.ഐ പ്രവർത്തകരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്​റ്റർ ചെയ്തു. 16 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അറസ്​റ്റിലായ എട്ടുപേരെ ഓൺലൈൻ വഴി മജിസ്‌ട്രേ​റ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡു ചെയ്തു. മ​റ്റു പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവ സ്ഥലത്തുനിന്നു മൂന്നു വാളുകൾ കണ്ടെത്തി. ഗൂഢാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രതികളെല്ലാം പിടിയിലായ ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

24ന് രാത്രി എട്ടോടെ എസ്.ഡി.പി.ഐ- ആർ.എസ്.എസ് സംഘർഷത്തിനിടെയാണ് വയലാർ പഞ്ചായത്ത് നാലാം വാർഡ് തട്ടാംപറമ്പിൽ നന്ദു ആർ.കൃഷ്ണ വെട്ടേ​റ്റു മരിച്ചത്. സഹപ്രവർത്തകനായ കെ.എസ്.നന്ദുവിനും (23) വെട്ടേ​റ്റിരുന്നു. കൊലപാതകത്തെ തുടർന്ന് ചേർത്തലയിലും വയലാറിലും ചേർത്തല തെക്കിലുമായി നടന്ന എട്ട് അക്രമങ്ങളിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തെ തുടർന്ന് വയലാറും ചേർത്തലയും പൂർണമായും പൊലീസ് നിരീക്ഷണത്തിലാണ്. ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ നന്ദുകൃഷ്ണയുടെ വീട് വെള്ളിയാഴ്ച സന്ദർശിച്ചിരുന്നു. കേന്ദ്രമന്ത്റിമാരായ പ്രഹ്ലാദ് ജോഷിയും വി.മുരളീധരനും ഇന്നു രാവിലെ വീടു സന്ദർശിക്കും.

 പ്രത്യേക സംഘം

കേസിന്റെ അന്വേഷണത്തിനായി അഡിഷണൽ എസ്.പി എ.നസീമിന്റെ മേൽനോട്ടത്തിൽ ചേർത്തല ഡിവൈഎസ്.പി വിനോദ്പിള്ളയുടെ നേതൃത്വത്തിലുള്ള പത്തംഗ പ്രത്യേക സംഘത്തിന് രൂപംനൽകി. ഡി.സി.ബി ഡിവൈഎസ്.പി ബിജി ജോസഫ് സംഘത്തിന് സാങ്കേതിക സഹായങ്ങൾ നൽകും. ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരിയും ജില്ലാ പൊലീസ് മേധാവി ജെ. ജയദേവും ദിവസേന അന്വേഷണ പുരോഗതി വിലയിരുത്തും.